വോൾട്ടേജ് ക്ഷാമം; ബാവിക്കര പമ്പിങ് സ്റ്റേഷനിൽ നിന്ന് ജലവിതരണം മുടങ്ങി
![](https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2024/1/5/pipe-water-cartoon.jpg?w=1120&h=583)
Mail This Article
ബോവിക്കാനം∙ ഭൂഗർഭ കേബിൾ സ്ഥാപിക്കൽ പാതിവഴിയിൽ; ജലഅതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷനിൽ വോൾട്ടേജ് കുറവു കാരണം പമ്പിങ് മുടങ്ങുന്നതു പതിവ്. തുടർച്ചയായി പമ്പിങ് തടസ്സപ്പെടുന്നതു കാരണം പല പ്രദേശങ്ങളിലും ജലവിതരണം മുടങ്ങി. വോൾട്ടേജ് കുറവു മൂലം ഇന്നലെയും മിനിഞ്ഞാന്നും മണിക്കൂറുകളോളം പമ്പിങ് നിർത്തി വയ്ക്കേണ്ടി വന്നു. ഇതിനുപുറമെ ദേശീയപാതയുടെ അരികിലെ പൈപ്പ് ലൈൻ മാറ്റുന്ന പണി കൂടിയായപ്പോൾ വെള്ളം കിട്ടാതെ ഉപയോക്താക്കൾ വലഞ്ഞു. ചാല, അണങ്കൂർ പ്രദേശങ്ങളിൽ 4 ദിവസമായി ജലവിതരണം മുടങ്ങി.
ബാവിക്കര പമ്പിങ് സ്റ്റേഷനിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാൻ തുടങ്ങിയ ഭൂഗർഭ കേബിൾ സ്ഥാപിക്കൽ ഒരു വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്തതാണു പ്രധാന പ്രതിസന്ധി. ദേശീയപാതയുടെ പണി നടക്കുന്നതിനാൽ ഈ ഭാഗത്തു കൂടി ലൈൻ സ്ഥാപിക്കാൻ സാധിക്കാത്തതാണു കാരണം. വിദ്യാനഗർ സബ് സ്റ്റേഷനിൽനിന്നു കേബിൾ വഴി നേരിട്ടു ബാവിക്കരയിലേക്കു വൈദ്യുതി എത്തിക്കാൻ കിഫ്ബിയിൽ നിന്നു 3.92 കോടി രൂപയാണ് അനുവദിച്ചത്.
വിദ്യാനഗർ മുതൽ ബാവിക്കര വരെയുള്ള 13.5 കിമീ ലൈനിൽ ചെർക്കള ടൗണിൽ 500 മീറ്റർ ഭാഗത്താണ് ഇനി കേബിൾ സ്ഥാപിക്കാനുള്ളത്. മേഘ കൺസ്ട്രക്‌ഷൻ കമ്പനി ദേശീയപാതയുടെ പണി നടത്തുന്ന ഭാഗത്താണിത്. ഇതുകൂടി പൂർത്തിയാക്കിയാൽ ബാവിക്കരയിലെ വോൾട്ടേജ് പ്രശ്നം പൂർണമായി പരിഹരിക്കാൻ സാധിക്കും. വേനൽ കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗം വർധിച്ച സമയത്താണ് വൈദ്യുതി പ്രശ്നം കാരണം വെള്ളം നൽകാൻ സാധിക്കാത്തതും.
തടയണയുടെ ഷട്ടർ അടച്ചു
പുഴയിലെ നീരൊഴുക്കിന്റെ ശക്തി അൽപം കുറഞ്ഞതോടെ ബാവിക്കര തടയണയുടെ ഷട്ടറുകൾ അടച്ചു. ഇന്നത്തോടെ സംഭരണശേഷിയായ 4 മീറ്റർ വെള്ളം നിറയുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. കഴിഞ്ഞ വർഷം തടയണയുടെ ഷട്ടറുകൾ അടയ്ക്കാൻ വൈകിയതു പരാതിക്കിടയാക്കിയിരുന്നു. ഇതു മുൻകൂട്ടി കണ്ടു ഇത്തവണ ടെൻഡർ നടപടികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. പുഴയിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നതു കൊണ്ട് അത് കുറയാൻ കാത്തിരിക്കുകയായിരുന്നു. തടയണ പൂർണ സംഭരണശേഷിയിലെത്തിയാൽ പാണ്ടിക്കണ്ടം അണക്കെട്ടിന്റെ താഴെ ഭാഗം വരെ വെള്ളം നിറയും.