ആവോലി 4 എണ്ണം 1000 രൂപ, അയല 4 എണ്ണം 300 രൂപ, ഒരു പങ്ക് ചെമ്മീൻ 300 രൂപ
![mumbai-fishing മത്സ്യബന്ധനത്തിനു പോകാത്ത ബോട്ടുകൾ വസായ് പാച്ചുബന്ദർ കടലോരത്ത്.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
വസായ്∙ ചെറുകിട യാനങ്ങൾക്ക് മീൻ കിട്ടാതെ വന്നതോടെ മത്സ്യലഭ്യത കുറഞ്ഞു. അതോടെ വിലയും കൂടി. ചെറുകിടക്കാരുടെ ബോട്ടുകൾ ഏറെയും കരയിൽ കയറ്റിയിരിക്കുകയാണ്. കടലോരത്തെ മത്സ്യത്തൊഴിലാളി സംഘടനകളുടെ മൊത്തവ്യാപാര കേന്ദ്രങ്ങൾ പലതും പ്രതിസന്ധിയെത്തുടർന്ന് ഭാഗികമായി അടച്ചു.
കപ്പലുകൾ ചെറിയ കണ്ണിവലകൾ ഉപയോഗിച്ച് കുഞ്ഞു മത്സ്യങ്ങളെ വരെ കോരിയെടുക്കുന്നതാണ് ചെറു ബോട്ടുകാർക്ക് തിരിച്ചടിയായത്. ചെറുബോട്ടുകൾ തീരക്കടലിൽ നിന്നു കോരുന്ന മത്സ്യം മാത്രമാണ് ചില്ലറ വിപണികളിൽ എത്തുന്നത്. അതിനാൽ വില കൂടി. ആവോലി 4 എണ്ണം 1000 രൂപയായി. അയല 4 എണ്ണം 300 രൂപ. ഒരു പങ്ക് ചെമ്മീൻ 250–300 രൂപയും.
ഒരാഴ്ചയിലേറെ ആഴക്കടലിൽ നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തിയാൽ ഇന്ധനം, തൊഴിലാളികളുടെ വേതനം എന്നിവയ്ക്കു വേണ്ടത്ര മത്സ്യം പോലും ലഭിക്കുന്നില്ലെന്ന് നയ്ഗാവിലെ ബോട്ടുടമകൾ പറഞ്ഞു.വസായ്ഗാവിലും നയ്ഗാഗാവിലും രാത്രി പ്രവർത്തിക്കുന്ന മൊത്തവിപണിയിൽ രണ്ടാഴ്ചയായി മീൻ വേണ്ടത്ര കിട്ടാനില്ല. നല്ലയിനം പച്ചമീൻ കുറഞ്ഞ വിലയ്ക്ക് കിട്ടാതായോടെ പ്രതിവാര മാർക്കറ്റിൽ നിന്ന് പലരും ഉണക്കമത്സ്യം വാങ്ങുകയാണ്.