ADVERTISEMENT

കാസർകോട് ∙ കർണാടക സംഗീതജ്ഞൻ പി.വി.അജയ് നമ്പൂതിരി ‘പിദായി’ എന്ന തുളു - കന്നഡ ചിത്രത്തിലൂടെ സിനിമാ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ശരത് ലോഹിതാശ്വയെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സന്തോഷ് മാട സംവിധാനം ചെയ്യുന്നതാണ് പിദായി. സിനിമാറ്റിക് മാസ്റ്റർപീസ് ചേരുവകളാണ് ഇതിൽ. 

കൈതപ്രത്തിന്റെ വരികൾക്ക്...
അജയ് നമ്പൂതിരി സംഗീതം ഒരുക്കിയ 4 ഗാനങ്ങളിൽ 2 എണ്ണം ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച സംസ്കൃത കൃതികൾ എന്നത് സംഗീത സാന്ദ്രമായ ഈ സിനിമയിലെ പാട്ടുകളുടെ നിരയ്ക്ക് മാറ്റു കൂട്ടുന്നു. ഭക്തി ഗാനങ്ങളിലൂടെ  ചിര പ്രതിഷ്ഠ നേടിയ സംഗീതജ്ഞൻ  വിദ്യാഭൂഷണ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നു എന്ന പ്രത്യേകതയും പിദായിക്ക്  അവകാശപ്പെടാം. പ്രമുഖ കലാകാരന്മാരുടെ കൂടിച്ചേരൽ കൊണ്ട് ദൃശ്യ, ശ്രവണ കലാ വിരുന്നു സമ്മാനിച്ചു പിദായി അതിന്റെ പ്രിവ്യൂ ഘട്ടത്തിലേക്ക് കടക്കുകയാണ്.

സംഗീതത്തിൽ ഉന്നത പഠനം;പ്രമുഖരുടെ ശിഷ്യൻ
അഭിഭാഷകനായ പി.വി.കെ.നമ്പൂതിരിയുടെയും ദേവസേന അന്തർജനത്തിന്റെയും മകനാണ് കാസർകോട് സ്വദേശിയായ അജയ് നമ്പൂതിരി. സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് ഇത് ആദ്യം. ഇപ്പോൾ ചെന്നൈയിലാണു താമസം. കാസർകോട്ടെ സ്കൂൾ പഠന കാലത്താണ് അജയ് സംഗീത മേഖലയെ ഗൗരവമായെടുത്ത് മുന്നോട്ടു വരുന്നത്.

പിന്നണി ഗാനം ഉൾപ്പെടെയുള്ള സംഗീതത്തിന്റെ വ്യത്യസ്ത മേഖലകളിൽ  ഇതിനകം തന്നെ തന്റേതായ മുദ്ര ചാർത്തിയിട്ടുണ്ട്. കാസർകോട് കൽമാഡി സദാശിവ ആചാര്യയുടെ ശിക്ഷണത്തിൽ കർണാടക സംഗീതാഭ്യസനം തുടങ്ങി പാലാ സി.കെ.രാമചന്ദ്രൻ, ചേർത്തല രംഗനാഥ ശർമ എന്നിവരുടെ ശിക്ഷണത്തിലൂടെ  പഠനം തുടർന്നു. 

പാലക്കാട് ചിറ്റൂർ കോളജിൽ നിന്ന് സംഗീതത്തിൽ ബിഎ ബിരുദം നേടിയ അജയ് നമ്പൂതിരി, ഡൽഹി സർവകലാശാലയിൽ സംഗീതത്തിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടി. പല്ലവിയുടെ രാജാവ് എന്ന് പ്രശസ്തനായ ടി.ആർ. സുബ്രഹ്മണ്യം (ടിആർഎസ്), കഴിഞ്ഞ 2 ദശകമായി കർണാടക സംഗീതജ്ഞൻ സംഗീത കലാനിധി നെയ്‌വേലി സന്താനഗോപാലൻ എന്നിവരുടെ ശിഷ്യനും ആണ്. 

ചെന്നൈയിലെ കർണാടക സംഗീത രംഗത്ത്  കച്ചേരികളിൽ മാത്രമല്ല, ഭജൻസ്, ടെലിവിഷൻ പ്രോഗ്രാം നിർമാണം, സംഗീത സംവിധാനം, റെക്കോർഡിങ് എന്നിവയിലും കഴിവ് തെളിയിച്ച അജയ് നമ്പൂതിരിക്കു രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ശിഷ്യരുണ്ട്. കലാ - സംഗീത  ആസ്വാദകരുടെ സ്ഥാപനം സാധനയുടെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com