റാണിപുരം സർവേ: 118 ഇനം പക്ഷികളെ കണ്ടെത്തി – ചിത്രങ്ങൾ

Mail This Article
റാണിപുരം∙ തുടർച്ചയായ നാലാം വർഷം നടത്തിയ റാണിപുരം സർവേയിൽ 118 ഇനം പക്ഷികളെ കണ്ടെത്തി. വനംവകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതി, കാസർകോട് ബേഡേഴ്സ് കൂട്ടായ്മ എന്നിവർ ചേർന്നാണു സർവേ നടത്തിയത്. റാണിപുരം മേഖലയിലാദ്യമായി മഞ്ഞച്ചിന്നൻ ഇലക്കുരുവിയെ (യെല്ലോ ബ്രോഡ് വാബ്ലർ) കണ്ടെത്തി.

റാണിപുരത്തെ 6 ഭാഗങ്ങളിൽ വിവിധ ടീമുകളായി നടത്തിയ സർവേയിൽ നാൽപതോളം പക്ഷിനിരീക്ഷകർ പങ്കെടുത്തു. ഡിഎഫ്ഒ കെ.അഷ്റഫ്, കാഞ്ഞങ്ങാട് റേഞ്ച് ഓഫിസർ ശ്രീജിത്ത് എന്നിവർ സർവവേയ്ക്കാവശ്യമായ നിർദേശങ്ങൾ നൽകി. റാണിപുരത്ത് ആകെ കണ്ടെത്തിയിട്ടുള്ളത് 171 പക്ഷിയിനങ്ങളെയാണ്. നീലഗിരി മരപ്രാവ്, ചെമ്പൻ എറിയാൻ, വയനാട് ലാഫിങ് ത്രഷ്, വലിയ പൊന്നി മരംകൊത്തി, കാക്ക മരംകൊത്തി തുടങ്ങിയ ഇനങ്ങളെ ഇത്തവണ സർവേയിൽ കണ്ടെത്തി.

ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.ഇ.ബിജുമോൻ, പനത്തടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ബി.സേസപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ശിഹാബുദ്ദീൻ, ടി.എം.സിനി, വന സംരക്ഷണ സമിതി പ്രസിഡന്റ് നിർമല മദുസൂദനൻ, വൈസ് പ്രസിഡന്റ് അരുൺ ജാനു, ട്രഷറർ കൃഷ്ണ കുമാർ, കാസർകോട് ബേഡേഴ്സിനെ പ്രതിനിധീകരിച്ച് രാജു കിദൂർ, ശ്യാംകുമാർ പുറവങ്കര, എം.ഹരീഷ് ബാബു, സി.ശ്രീകാന്ത്, മാക്സിം റോഡ്രിഗൂസ്, വരുൺ ശർമ, കെ.എം.അനൂപ് തുടങ്ങിയവരും വനംവകുപ്പ് വാച്ചർമാരായ ശരത്, സിൽജോ, സെൽജോ, മനോജ്, രതീഷ്, മാധവൻ, കെ.സുരേഷ്, എങ്കപ്പു എന്നിവരും പങ്കെടുത്തു.


