ജപ്തിഭീഷണിയിലായ കുടുംബത്തെ സഹായിക്കാൻ തുളൂർവനത്ത് ക്ഷേത്രവും മൂകാംബിക കാരുണ്യ യാത്രയും
Mail This Article
രാജപുരം∙ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു രണ്ടര ലക്ഷം രൂപ വായ്പയെടുത്ത് കടക്കെണിയിലായി വീടും സ്ഥലവും ജപ്തിയുടെ വക്കിലെത്തിയ കുടുംബത്തെ സഹായിക്കാൻ മൂകാംബിക കാരുണ്യ യാത്രയും, മഞ്ഞടുക്കം തുളൂർവനത്ത് ഭഗവതി ക്ഷേത്രവും രംഗത്ത്.
പാണത്തൂർ പട്ടുവത്തെ അനീഷ്-ശാലിനി ദമ്പതികളാണ് വീട് വയ്ക്കുന്നതിനായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു രണ്ടര ലക്ഷം രൂപ വായ്പയെടുത്ത് കടക്കെണിയിലായത്. വീടും സ്വത്തും ഈടു വച്ചാണ് വായ്പ എടുത്തത്. ഇതിൽ പലിശ ഉൾപ്പെടെ 2.68 ലക്ഷം രൂപ തിരികെ അടച്ചതായി കുടുംബം പറയുന്നു. ഹൃദയ സംബന്ധമായ രോഗം ബാധിച്ചിരുന്ന അനീഷിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാൽ ലക്ഷങ്ങൾ ബാധ്യത ആയതിനെ തുടർന്ന് ബാക്കി തുക തിരിച്ചടയ്ക്കാൻ സാധിച്ചില്ല.
കുടിശിക ആയതിനെ തുടർന്ന് ബാങ്ക് അധികൃതർ വീടിനു ജപ്തി നോട്ടിസ് പതിച്ചിരിക്കുകയാണ്. അസുഖം മൂലം ജോലിക്ക് പോകാൻ സാധിക്കാത്ത അനീഷിന്റെ കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യമാണ് വീടും സ്ഥലവും. ഇവ നഷ്ടപ്പെടുമെന്ന് ഘട്ടത്തിലാണ് ബാധ്യത തീർത്ത് 5 സെന്റ് പുരയിടം തിരികെ നൽകാൻ മൂകാംബിക കാരുണ്യ യാത്രയും, പാണത്തൂർ മഞ്ഞടുക്കം തുളുർവനത്ത് ഭഗവതി ക്ഷേത്രവും ചേർന്ന് തീരുമാനിച്ചതെന്ന് ക്ഷേത്രം ട്രസ്റ്റിമാരിൽ ഒരാളായ കാട്ടൂർ വിദ്യാധരൻ നായർ പറഞ്ഞു. മഞ്ഞടുക്കം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കുടുംബത്തിന്റെ ബാധ്യത തീർത്ത് ആധാരം തിരികെ നൽകും. ഒന്നര ലക്ഷം രൂപയാണ് ബാധ്യത തീർക്കാൻ വേണ്ടത്.