പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം ലഭിച്ചു; രാജപുരം വൈദ്യുതി സെക്‌ഷൻ ഓഫിസിന് ശാപമോക്ഷം
Mail This Article
രാജപുരം ∙ സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്ന രാജപുരം വൈദ്യുതി സെക്‌ഷൻ ഓഫിസിന് ശാപമോക്ഷമാകുന്നു. പുതിയ കെട്ടിടം നിർമിക്കാൻ രാജപുരം സ്വദേശിയും ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട.പ്രധാനാധ്യാപകനുമായ കുഴിക്കാട്ടിൽ കെ.ടി.മാത്യു 15 സെന്റ് സെന്റ് സ്ഥലം സൗജന്യമായി നൽകി. രാജപുരം ബിഎസ്എൻഎൽ ഓഫിസിന് സമീപമാണ് സ്ഥലം നൽകിയത്. ഇതിന്റെ സമ്മതപത്രം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ വൈദ്യുതി വകുപ്പ് കാഞ്ഞങ്ങാട് ഇലക്ട്രിക്കൽ സെക്‌ഷൻ എക്‌സിക്യുട്ടിവ് എൻജിനീയർ ടി.പി.ആശയ്ക്കു കൈമാറി.
ഡപ്യൂട്ടി ചീഫ് എൻജിനീയർ കെ.എസ്.സഹിദയുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി അംഗീകരിച്ചതോടെയാണ് സമ്മത പത്രം കൈമാറിയത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ പി.സന്തോഷ് കുമാർ, അസി.എൻജിനീയർ കെ.ഭാസ്‌കരൻ, സബ് എൻജിനീയർ കെ.അനിൽ കുമാർ, കെ.ടി.മത്തായി, ഫാ.ബേബി കട്ടിയാങ്കൽ, രാജപുരം വികസന സമിതി ഭാരവാഹികൾ, വൈദ്യുതി സെക്‌ഷൻ ജീവനക്കാർ എന്നിവർ സംബന്ധിച്ചുവർഷങ്ങളായി കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്തെ വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിച്ച് വരുന്നത്.
സെക്‌ഷൻ ഓഫിസ് നിർമിക്കാൻ 3 വർഷം മുൻപ് 10 സെന്റ് സ്ഥലം നൽകാമെന്ന് കെ.ടി.മാത്യു അറിയിച്ചിരുന്നു.എന്നാൽ സ്ഥലത്തേക്ക് റോഡ് ഇല്ലാത്തതും സ്ഥലം കുറവായതും കൈമാറ്റത്തിന് തടസ്സമായി. നിലവിൽ റോഡ് സൗകര്യം കൂടി ഒരുക്കിയാണ് സ്ഥലം കൈമാറുന്നത്. സ്ഥല പരിമിതി കാരണം സെക്‌ഷൻ ഓഫിസ് രാജപുരത്തു നിന്നും ഒടയംചാലിലേയ്ക്ക് മാറ്റാനുള്ള ആലോചനയും നടന്നിരുന്നു. ഓഫിസ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് രാജപുരം വികസന സമിതി അധികൃതർക്ക് നിവേദനം നൽകിയിരുന്നു.