ADVERTISEMENT

കുണ്ടാർ(കാറഡുക്ക)∙ രാസവളങ്ങൾക്കും കീടനാശിനിക്കും ഗുഡ്ബൈ പറഞ്ഞിരിക്കുകയാണ് കൃഷിവകുപ്പിന്റെ കീഴിലുള്ള കുണ്ടാർ കാഷ്യു പ്രോജനി ഓർച്ചാഡ്. കാർബൺ ന്യൂട്രൽ ഫാം ആയി മാറുന്നതിന്റെ ആദ്യ ചുവടായിട്ടാണ് ഇവ പാടേ ഒഴിവാക്കാനുള്ള തീരുമാനം. കഴിഞ്ഞ ദിവസം കൃഷിമന്ത്രി പി.പ്രസാദാണു കുണ്ടാർ ഉൾപ്പെടെ സംസ്ഥാനത്തെ 13 ഫാമുകൾ കാർബൺ ന്യൂട്രൽ പദവിയിലേക്കുള്ള കൃഷിരീതിയിലേക്കു മാറുന്നതായി പ്രഖ്യാപിച്ചത്.

ഇതിന്റെ ഭാഗമായി കീടനാശിനി പ്രയോഗം പൂർണമായി ഉപേക്ഷിക്കും. കുണ്ടാർ, പടിയത്തടുക്ക എന്നിവിടങ്ങളിലായി 250 ഏക്കർ സ്ഥലത്തു വ്യാപിച്ചു കിടക്കുന്നതാണ് ഫാം. ഇവിടെ ഭൂരിഭാഗവും കശുമാവുകളാണ്. 300ൽ ഏറെ മാവുകളും പേരക്ക, സപ്പോട്ട എന്നിവയും ഉണ്ട്. കശുമാവിനു കീടനാശിനി തളിക്കുന്നതു നേരത്തെ തന്നെ നിർത്തിയിരുന്നു. ഉൽപാദനം വർധിപ്പിക്കാൻ ഇനി ജൈവവളമാകും ഉപയോഗിക്കുക.

കശുമാവ് ഉൾപ്പെടെ വിവിധ ഇനം തൈകൾ തയാറാക്കാനും ജൈവവളം ഉപയോഗിക്കും. കീടനാശിനി പ്രയോഗം നടത്തുമ്പോൾ വലിയതോതിലാണു കാർബൺ അന്തരീക്ഷത്തിലെത്തുന്നത്. ആഗോളതാപനം വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കാർബൺ അമിതമായി വായുവിൽ കലരുന്നതാണ്. ഇതു നിർത്തുന്നതിലൂടെ കാർബൺ പുറന്തള്ളുന്നതു കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു.

കൂടാതെ ഫാമിലെ മരങ്ങൾ കാർബൺ ആഗിരണം ചെയ്യുന്നതു കൂടി കണക്കിലെടുത്തു കാർബൺ നെഗറ്റീവിലെത്തുകയും ചെയ്യും. കാർബണിന്റെ അളവിനെക്കുറിച്ചു പഠനം നടത്തിയ ശേഷമാകും കാർബൺ ന്യൂട്രൽ ഫാം ആയി പ്രഖ്യാപിക്കുക. കോഴിക്കോട് ആസ്ഥാനമായ സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റിനെ(സിഡബ്ലുആർഡിഎം)യാണ് ഇതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫാമിനെ കാർബൺമുക്തമാക്കിയ ശേഷം പഠനകേന്ദ്രമാക്കി മാറ്റുകയും അതുവഴി കർഷകരെ കൂടി ഇതിന്റെ പ്രാധാന്യം പഠിപ്പിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com