ADVERTISEMENT

കാസർകോട് ∙ ഉപയോഗിച്ച് പഴകി ഒഴിവാക്കിയ വെള്ളമുണ്ട് കയ്യിലുണ്ടോ? ഉണ്ടെങ്കിൽ തിര‍‍ഞ്ഞടുപ്പ് പ്രചാരണത്തിന് മുന്നണികൾക്ക് ആവശ്യമുണ്ട്. പ്രചാരണത്തിൽ പ്ലാസ്റ്റിക് നിരോധനമുള്ള ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇത്തവണ.പ്ലാസ്റ്റിക്കിനെ വിട്ട് പ്രകൃതി സൗഹൃദ പ്രചാരണ മാർഗങ്ങൾ തേടണം രാഷ്ട്രീയ പാർട്ടികൾ. തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച ഹരിത ചട്ടവും ചെലവ് മാനദണ്ഡവും പാലിക്കാൻ കഴിയാവുന്ന മാർഗങ്ങൾ പ്രയോഗിക്കുകയാണ് ബൂത്ത് തോറും സ്ഥാനാർഥികളും പ്രവർത്തകരും.

തുണി ബാനർ ചെലവ് 550 രൂപ മുതൽ
ഉപയോഗശൂന്യമായ വെളുത്ത മുണ്ടിൽ കടും കളറിൽ ബാനറെഴുതി ചെലവ് ചുരുക്കാനുള്ള മാർഗം പരീക്ഷിക്കുകയാണ് യുഡിഎഫ്. സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താനു വേണ്ടി പ്രാദേശിക തലത്തിലും അല്ലാതെയുമായി ആയിരത്തിലേറെ പ്രചാരണ തുണി ബാനറുകളാണ് ഉയർത്തിയത്. 6 അടി നീളവും 4 അടി വീതിയുമുള്ള തുണി ബോർഡിന് 800 രൂപ ചെലവുണ്ട്. എന്നാൽ എറണാകുളത്തും കോഴിക്കോട്ടും ഉള്ള ഏജൻസികൾ ഒരു ബോർഡിനു 550 രൂപ വരെ ചെലവ് കണക്കാക്കിയാണ് നൽകിയിട്ടുള്ളത്. 

ചുമരെഴുത്ത് 200 സ്ക്വയർ ഫീറ്റിന് 1000 രൂപ
യുഡിഎഫിന് 500ലേറെ ഇടങ്ങളിൽ ചുവരെഴുത്തും ഉണ്ട്. ഇത് എറണാകുളത്തെ ഏജൻസി നേരിട്ടു വന്നു ചെയ്യുകയായിരുന്നു. 200 സ്ക്വയർ ഫീറ്റ് ചെയ്യാൻ ചെലവ് 1000 രൂപയോളം ചെലവ് വരും. കാസർകോട്, ഉദുമ കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് കൂടുതലും. പൊതുയോഗ വേദികളിലും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകളിലും ത്രിവർണ പേപ്പർ, തുണി തോരണങ്ങളാണ് ഉപയോഗിക്കുന്നതെന്ന് സംഘാടകർ പറയുന്നു.

ത്രികോണാകൃതിയുള്ളഹോർഡിങ് ;40 മുതൽ 140 രൂപ വരെ
എൽഡിഎഫ്  സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ ചുവരെഴുത്തിലും പേപ്പർ പോസ്റ്ററിലും മുന്നിൽ നിൽക്കുന്നു. ചെറുതും വലുതുമായി രണ്ടായിരത്തിലേറെ ചുവരുകളിൽ എൽഡിഎഫിന്റെ എഴുത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിനു പുറമേ എൽഡിഎഫ് സ്ഥാപിച്ച ത്രികോണാകൃതിയിലുള്ള ഹോർഡിങ്ങിന് 140 രൂപയോളമാണ് നിരക്ക്. അത് തുണിക്കു പകരം പേപ്പറിലേക്ക് മാറ്റിയപ്പോൾ 40 രൂപയായി കുറഞ്ഞു. കോഴിക്കോട് ഏജൻസി മുഖേനയാണ് ഇത് ഇറക്കിയത്. ചുവരെഴുത്തിൽ പ്രാദേശിക കലാകാരന്മാരെ പരമാവധി ഉപയോഗപ്പെടുത്തിയാണ് എൽഡിഎഫ് പ്രചാരണം. പൂർണമായും ഹരിത ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ സ്ഥാനാർഥിയുടെ പടവും ചിഹ്നവും ഉൾപ്പെടെ പ്രിന്റ് ചെയ്ത കാർഡ് ബോർഡുകൾ ഇറക്കിയിട്ടുണ്ട്. ഇതും കോഴിക്കോട് ഏജൻസി മുഖേനയായിരുന്നു.

ചാക്കിലും ഉപയോഗശൂന്യമായ വെളുത്ത മുണ്ടിലും കടും കളറിൽ ബാനർ, പാളയിൽ ചിഹ്നങ്ങൾ വരക്കുക, മെടഞ്ഞ ഓലയിൽ എഴുത്ത് ഇതെല്ലാം ഹരിത ചട്ടം പാലിച്ച് പ്രചാരണത്തിനുള്ള മാർഗങ്ങളാണ്. പ്രാദേശിക കലാകാരന്മാർക്ക് ഇതുവഴി നല്ല അവസരമാണ് ഉണ്ടാകുന്നത്. അത് ഉപയോഗപ്പെടുത്തണം.

ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനു ചുമരെഴുത്ത് വ്യാപകമായി തിരിച്ചു വന്നിരിക്കുന്നു. പ്രാദേശിക തലങ്ങളിലെ കലാകാരന്മാരെയും പാർട്ടി പ്രവർത്തകരെയും ഉപയോഗപ്പെടുത്തിയാണ് അതത് തലങ്ങളിലെ നേതൃത്വം ഇത് ചെയ്യുന്നത്.

ഡിജിറ്റൽ പ്രചാരണവും ഹരിത ചട്ട പാലനത്തിനുള്ള വലിയ സാധ്യതയാണ്. ഇതോടൊപ്പം ഓല, പാള, തുണി തുടങ്ങിയവയിൽ എഴുതിയും പ്രിന്റ് ചെയ്തും പ്രചാരണം മുന്നേറുന്നുണ്ട്. പോസ്റ്ററുകൾ ഭൂരിഭാഗവും കർണാടകയിൽ നിന്നാണ് അച്ചടിക്കുന്നത്. 40 ശതമാനം വരെ വിലക്കുറവുണ്ട് അവിടെ.

250 രൂപയുടെ തുണി ബോർഡ്
സ്ഥാനാർഥിയുടെ പടവും ചിഹ്നവും സഹിതം മലയാളം, കന്നഡ, ഇംഗ്ലിഷ് ഭാഷകളിൽ ചുവരെഴുത്ത് നടത്തിയാണ് എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വനിക്കു വേണ്ടിയുള്ള പ്രചാരണം. പ്രത്യേക ഏജൻസി മുഖേന ആയിരുന്നു ചുവരെഴുത്ത്. ഇതിനു പുറമേ 250 രൂപ ചെലവു വരുന്ന തുണി ബോർഡും സ്ഥാപിച്ചു. പലതും പ്രാദേശിക ഘടകങ്ങൾ മുഖേന ഒരുക്കിയതാണ്. സാമൂഹിക മാധ്യമങ്ങളിലാണ് ഭൂരിഭാഗം പ്രചാരണവും.

തിരഞ്ഞെടുപ്പ് ഹരിത ചട്ടം ഇങ്ങനെ:
1.രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും സ്ഥാപിക്കുന്ന പ്രചാരണ ബോർഡുകളും ബാനറുകളും പോസ്റ്ററുകളും പ്രകൃതി വസ്തുക്കൾ കൊണ്ട് നിർമിച്ചവ ആയിരിക്കണം.
2. പ്രചാരണത്തിന് പിവിസി ഫ്ലക്സുകൾ, പോളിസ്റ്റർ, കൊറിയൻ ക്ലോത്ത് തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല. പകരം കോട്ടൺ തുണികൾ, പോളി എത്തിലിൻ തുടങ്ങിയവ കൊണ്ടുള്ളവ ആകാം.
3. ബാനറുകളിലും ബോർഡുകളിലും ഹോർഡിങ്ങുകളിലും പ്രിന്റിങ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ, പിസിബി സർട്ടിഫിക്കറ്റിന്റെ ക്യുആർ. കോഡ്, റീസൈക്ലബിൾ ലോഗോ എന്നിവ നിർബന്ധമാണ്.
4. പ്രചാരണ പരിപാടികളിൽ നിരോധിക്കപ്പെട്ട ഡിസ്പോസിബ്ൾസ്(തെർമോകോൾ, പ്ലാസ്റ്റിക് കോട്ടിങ് ഉള്ളവ) കപ്പുകൾ, പ്ലേറ്റുകൾ, അര ലീറ്ററിൽ താഴെയുള്ള കുപ്പിവെളളം എന്നിവ ഒഴിവാക്കേണ്ടതാണ്.  
5. പ്ലാസ്റ്റിക് തോരണങ്ങൾ, തെർമോകോൾ നിർമിത ആർച്ചുകൾ എന്നിവ ഒഴിവാക്കണം.
6. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ആഹാര വസ്തുക്കൾ ഒഴിവാക്കണം.
7. പ്ലാസ്റ്റിക് ഹാരങ്ങൾ ഒഴിവാക്കണം.
8. ഇലക്‌ഷനുമായി ബന്ധപ്പെട്ട ഓഫിസുകൾ അലങ്കരിക്കുന്നതിന് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com