ADVERTISEMENT

‍‍കാസർകോട്∙ തിരഞ്ഞെടുപ്പടുക്കുന്ന സമയത്തു വിലയുള്ള വോട്ടിന് കന്നി വോട്ടർമാരെ ചേർക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ. അവസാന നിമിഷം വരെയും ഓരോ പാർട്ടിയുടെയും പ്രധാന ഭാരവാഹികളോട് ബൂത്ത് തലങ്ങളിൽ തങ്ങളെ പിന്തുണയ്ക്കുമെന്നു കരുതുന്നവരെ കണ്ടെത്തി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനാണ് മേൽഘടകത്തിൽ നിന്നുള്ള നിർദേശം.

കന്നിവോട്ടർമാർ 12,559
ജില്ലയിൽ ആകെ 5 മണ്ഡലങ്ങളിലായി 12559 കന്നി വോട്ടർമാർ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. ഇതിൽ 6189 വനിതാ വോട്ടർമാരാണ്. വിവിധ മുന്നണികൾ നേരിട്ടു ചേർത്തതും അല്ലാത്തതും ഉൾപ്പെടെയാണ് ഈ വോട്ടുകൾ. പുതിയ വോട്ടർമാർ എങ്ങോട്ടു ചായുമെന്ന് ഓരോ മുന്നണിക്കും വ്യക്തതയില്ല.

പുതിയതായി ചേർത്ത വോട്ടുകൾ 58228 
2019ൽ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ 13,63,937 വോട്ടർമാർ ആണ് ഉണ്ടായിരുന്നത് ഇപ്പോൾ 14,19,335 വോട്ടുകളായി ഉയർന്നിട്ടുണ്ട്. 58,228 വോട്ടർമാരുടെ വർധന. ജനുവരി 22ന് പ്രഖ്യാപിച്ച വോട്ടർ പട്ടിക പ്രകാരമാണിത്. കന്നി വോട്ടർമാർക്കു പുറമെ പുതിയതായി വോട്ടർ പട്ടികയിലേക്ക് ചേർത്ത ഒട്ടേറെ വോട്ടുകളും ഉണ്ട്. 

ഇതും കൂടെ ചേർത്തതിനും പട്ടികയിൽ നിന്ന് ഒഴിവാക്കിയത് കുറച്ചതിനും ശേഷമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാസർകോട് 55,418 വോട്ടർമാരുടെ വർധന. ഒഴിവാക്കിയ വോട്ടുകളിൽ ഭൂരിഭാഗവും മരണപ്പെട്ടതും സ്ഥലത്തില്ലാത്തതും ഇരട്ടിപ്പുള്ള വോട്ടുകളുമാണ്.

അന്തിമ പട്ടികയിൽഇനിയും കൂടാം
സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പണം തീരുന്നതിന് 10 ദിവസം മുൻപു വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരമുണ്ട്. 18 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്കാണ് അവസരം. കൂടുതൽ വോട്ടുകൾ ചേരുന്നതോടെ അന്തിമ പട്ടിക വരുമ്പോൾ ഇനിയും വർധിക്കാം. ഏപ്രിൽ 4നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. ഏപ്രിൽ 8നാണ് നോമിനേഷൻ  പിൻവലിക്കേണ്ട അവസാന തീയതി. 

മുന്നണികൾ ചേർത്തതെത്ര?
കന്നി വോട്ടർമാർ ഉൾപ്പെടെ പുതിയ വോട്ടർമാരിൽ മുന്നാക്കം തങ്ങൾക്ക് തന്നെയാണെന്ന് എൽഡിഎഫും യുഡിഎഫും ഒരു പോലെ അവകാശപ്പെടുന്നു. പുതിയ വോട്ടർമാരിൽ മഞ്ചേശ്വരം  3500, കാസർകോട് 4000, ഉദുമ 6000, കാഞ്ഞങ്ങാട് 4000, തൃക്കരിപ്പുർ 2000, കല്യാശേരി 2000 എന്നിങ്ങനെ തങ്ങളുടെ പുതിയ വോട്ടർമാരാണെന്ന് ബിജെപി അവകാശപ്പെടുന്നു.

കള്ള വോട്ടുകൾ ഒഴിവാക്കുന്നതിൽ ജാഗ്രത
എതിർ മുന്നണികളുടെ കള്ളവോട്ട് തടയുന്നതിനും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും പാർട്ടികൾ പട്ടിക പരിശോധിക്കുന്നുണ്ട്. ഇത്തരം വോട്ടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്ത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com