കാരുണ്യയിൽ മരുന്നുക്ഷാമം രൂക്ഷം; നീതി മെഡിക്കൽ സ്റ്റോറുകളെ ആശ്രയിച്ച് രോഗികൾ
Mail This Article
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ മരുന്നുക്ഷാമം രൂക്ഷം. അവശ്യ മരുന്നുകൾ കിട്ടാതെ രോഗികൾ സമീപത്തെ നീതി മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ കീഴിലാണ് കാരുണ്യ ഫാർമസികൾ. ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള വിലയേറിയ മരുന്നുകൾ കാരുണ്യ ഫാർമസി വഴിയാണ് രോഗികൾക്ക് ലഭിക്കുന്നത്. ഇവിടെ ഇല്ലെങ്കിൽ നീതി മെഡിക്കൽ സ്റ്റോറുകൾ വഴിയും മരുന്നുകൾ വാങ്ങാം. എന്നാൽ രോഗികൾ ഏറെ ആശ്രയിക്കുന്നത് കാരുണ്യ ഫാർമസികളെ ആണ്. ഇവിടെ മരുന്ന് ഇല്ലാത്തതിനാൽ പലർക്കും നീതി മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ടി വരുന്നു.രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് കാരുണ്യ ഫാർമസിയുടെ പ്രവർത്തന സമയം.
ഇതിന് ശേഷം മരുന്ന് വാങ്ങേണ്ട സ്ഥിതി വന്നാലും നീതി മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. നീതി മെഡിക്കലുകൾക്ക് സർക്കാർ മരുന്നുവിതരണത്തിന്റെ ഭാഗമായി വലിയ തുക കുടിശികയുണ്ട്. 12 കോടി രൂപയാണ് നീതി മെഡിക്കലുകൾക്ക് കിട്ടാനുള്ളത്. ഇതിൽ 80 ലക്ഷം അനുവദിച്ചുവെന്നാണ് വിവരം. സർക്കാർ പണം നൽകാത്തതിനാൽ മരുന്നുകമ്പനികൾ മരുന്നു നൽകാൻ മടിക്കുന്നതും മരുന്നുക്ഷാമത്തിന് കാരണമാണ്. കാൻസർ, വൃക്ക രോഗങ്ങൾ ബാധിച്ചവരെയാണ് മരുന്നുക്ഷാമം ഏറെ വലയ്ക്കുന്നത്. മരുന്നിന് കുറിപ്പടിയുമായി പോകുമ്പോൾ കാലിയായ റാക്കുകളാണ് കാണുന്നതെന്ന് രോഗികൾ പറയുന്നു. അതേ സമയം ചില കമ്പനികളുടെ മരുന്ന് മാത്രമാണ് ഇല്ലാത്തതെന്നും നിലവിൽ മരുന്ന് ക്ഷാമം ഇല്ലെന്നുമാണ് അധികൃതർ പറയുന്നത്.