ADVERTISEMENT

കാഞ്ഞങ്ങാട് ∙ ചില പരിശ്രമങ്ങൾ തന്നെ വലിയ പോരാട്ടമാണ്. അസ്ഥികളുടെ ബലം കുറയുന്ന മസ്കുലാർ ഡിസ്ട്രോഫി രോഗം ബാധിച്ച മിഥുന്റെ ആത്മവിശ്വാസത്തിനു മുന്നിൽ പരിമിതികളൊക്കെ മാറി നിൽക്കും. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി മിഥുൻ എസ്എസ്എൽസി പരീക്ഷയെഴുതാൻ കഴിഞ്ഞ 4 ദിവസങ്ങളിൽ കാഞ്ഞങ്ങാട് സൗത്ത് വിഎച്ച്എസ്‌സ്കൂളിലെത്തിയത് ആംബുലൻസിലാണ്. മുൻപ് മുത്തപ്പൻ(മൂത്തമ്മയുടെ ഭർത്താവ്) സ്കൂട്ടറിൽ കൊണ്ടു പോയിരുന്നു. അദ്ദേഹത്തിന് കാലിനു സുഖമില്ലാതെ വന്നതോടെയാണ് ആംബുലൻസിൽ പരീക്ഷയ്ക്കെത്തിയത്. ഇന്നലെ പരീക്ഷ അവസാനിച്ചു.

പടിഞ്ഞാറ് യൂത്ത് വോയ്സ് കൂട്ടായ്മയുടെ ആംബുലൻസിലാണ് സൗജന്യമായി കഴിഞ്ഞ 4 ദിവസം ആവിക്കരയിലെ വീട്ടിൽ നിന്ന് മിഥുനെ സ്കൂളിലെത്തിച്ചത്. എഴുതാൻ പ്രയാസമായതിനാൽ സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതിയത്. ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നിന്ന് ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി വിവിധ വിഷയങ്ങൾ ക്ലാസെടുത്തിരുന്നു. 7ാം ക്ലാസ് വരെ സ്കൂളിൽ സ്ഥിരമായി പോയിരുന്നു. യുപി സ്കൂളിൽ പഠിക്കുമ്പോൾ ഒരു വീഴ്ചയിൽ നടക്കാൻ പ്രയാസമായി.

പഠന വിഷയങ്ങളേക്കാൾ ഇലക്ട്രോണിക്സും മെക്കാനിക്കൽ സംബന്ധമായ കാര്യങ്ങളിലാണ് മിഥുന് (കണ്ണൻ) കൂടുതൽ താൽപര്യം. ‘നല്ലൊരു ലാപ്ടോപ് വാങ്ങിത്തന്നാൽ ഇവിടെയിരുന്ന് ഞാൻ വരുമാനമുണ്ടാക്കി കാണിച്ചു തരാ’മെന്നാണ് കണ്ണപ്പൻ പറയുന്നതെ’ന്ന് അമ്മ സീന പറഞ്ഞു. മകന്റെ ആഗ്രഹം പതുക്കെ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് മാതാപിതാക്കൾ. എന്റെ മൊബൈലിന്റെ കാര്യത്തിൽ എന്തു സംശയമുണ്ടെങ്കിലും അവനോടു ചോദിച്ചാൽ പരിഹാരമുണ്ടാകും അമ്മ പറയുന്നു. മിഥുന്റെ പിതാവ് മധു വർക്‌ഷോപ് ജീവനക്കാരനാണ്. സഹോദരി മാനസ നഴ്സിങ് വിദ്യാർഥിനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com