ADVERTISEMENT

തൃക്കരിപ്പൂർ∙ഇടയിലെക്കാട് എഎൽപി സ്കൂൾ പ്രധാനാധ്യാപകൻ എടാട്ടുമ്മലിലെ എ.അനിൽകുമാറിന്റെ പെൻസിൽ വരകൾക്ക് സവിശേഷ ചന്തമുണ്ട്. ജീവൻ തുടിക്കുന്നതാണ് ഓരോ ചിത്രവും. 34 വർഷത്തെ സേവനത്തിനു ശേഷം 31 നു സർവീസിൽ നിന്നു പിരിയുമ്പോൾ ചിത്രപ്രദർശനം പ്രധാന പരിപാടിയാക്കിയാണ് യാത്രയയപ്പ്. പ്രശസ്തരും അപ്രശസ്തരും പരിചിതരും അപരിചിതരുമായ 1376 പേരെ വരച്ചതിന്റെ ആഹ്ലാദനിർവൃതിയുണ്ട് അനിലിന്. തികച്ചും സൗജന്യ വരകൾ. ഓരോ മനുഷ്യരെയും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് പകർത്തുന്നത്. ഇതിനകം 200 ഓളം ശിഷ്യരെ വരച്ചു കഴിഞ്ഞ അനിൽ,  വിദ്യാലയത്തിൽ പഠിച്ച് മുൻപേ പടിയിറങ്ങിയ നാട്ടുകാരായ ഒട്ടേറെ പൂർവവിദ്യാർഥികളെയും വരച്ചെടുത്തിട്ടുണ്ട്. വരച്ചെടുത്ത ചിത്രങ്ങൾ മൊബൈൽ ഫോണിൽ അയച്ചുകൊടുക്കുകയാണ്. പലരും നേരിൽ വന്നു കൈപ്പറ്റിയിട്ടുണ്ട്. 

ആളുകളിൽ നിന്ന് ലഭിക്കുന്ന പ്രോത്സാഹനമാണ് കൂടുതൽ വരയ്ക്കാനുള്ള ഊർജം. പ്രേംനസീറിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചപ്പോൾ നസീറിന്റെ മരുമകന്റെ മകൻ നസീറിന്റെ  നാടായ ചിറയിൻകീഴിലേക്ക് ക്ഷണിച്ച് അനുമോദിക്കുകയുണ്ടായി. ഭാവഗായകൻ ജയചന്ദ്രനെ വരച്ചതു കണ്ട് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും അനുമോദിച്ചു. ഈ വർഷം പഠനോപകരണ നിർമാണത്തിൽ സംസ്ഥാന തലത്തിൽ സമ്മാനം നേടി. സുഹൃത്ത് പി.സുരേഷ് ബാബുവുമൊത്ത് കുണിയനിലെ പക്ഷികളെക്കുറിച്ച് ഒരു സചിത്ര പുസ്തകം തയാറാക്കിയിട്ടുണ്ട്. സർവീസിൽ നിന്നു പിരിഞ്ഞ ശേഷം വാട്ടർ കളർ മേഖലയിലേക്ക് തിരിഞ്ഞ് വിദ്യാലയങ്ങൾക്ക് സൗജന്യ സേവനം നൽകാനുള്ള ഒരുക്കത്തിലാണ്. നാളെ സ്കൂളിൽ അനിലിന്റെ ചിത്രപ്രദർശനമൊരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com