ADVERTISEMENT

കാഞ്ഞങ്ങാട്∙ എൻഡോസൾഫാൻ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുൻപിൽ അമ്മമാർ നടത്തുന്ന സമരം രണ്ടു മാസം പിന്നിട്ടു. സമരം നീണ്ടു പോയിട്ടും സർക്കാർ ഇവരെ കേൾക്കാൻ തയാറാകാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാൻ സമര സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മേയ് 10 മുതല്‍ അമ്മമാരുടെ രാപകൽ നിരാഹാര സമരം ആരംഭിക്കും. 

സമരം ചെയ്യുന്നവരുമായി ചർച്ച ചെയ്യാനുള്ള അവസരം പോലും നിഷേധിക്കുകയാണ്. 1031 പേരും പട്ടികയിൽ ഇടം പിടിച്ചവരാണ് എന്ന് അറിയാമെന്നാണ് ഔദ്യോഗിക ഭാഷ്യം. അതു കൊണ്ടാണ് ചർച്ച ചെയ്യാൻ പോലും തയാറാകാത്തത്.സുപ്രീം കോടതി വിധിയനുസരിച്ച് നഷ്ട പരിഹാരം കമ്പനി അല്ലെങ്കിൽ കേന്ദ്രസർക്കാർ നൽകണം. ഇക്കാര്യം അടിവരയിട്ടു പറയുന്നുണ്ടെങ്കിലും അതിനു വേണ്ടി കേരള സർക്കാർ കോടതിയെ സമീപിക്കാന്‍ തയാറാകുന്നില്ല. 

വിഷം വിതയ്ക്കുന്ന കമ്പനികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സമരസമിതി ആരോപിച്ചു. കീടനാശിനി മാഫിയകളെ ചെറുക്കാൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും സമരസമിതി അഭ്യര്‍ഥിച്ചു. സമരസഹായ സമിതി ചെയർമാൻ എ.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. പ്രമീള ചന്ദ്രൻ, മോഹനൻ കുശാൽ നഗർ, ശിവകുമാർ എൻമകജെ, ജയന്തി കൊടക്കാട്, സീതി ഹാജി, സതി, മനോജ് ഒഴിഞ്ഞ വളപ്പ്, തമ്പാൻ പുതുക്കൈ, കുമാരൻ കടാങ്കോട്ട്, ശ്രീധരൻ മടിക്കൈ, ശാരദ മധൂർ, ബേബി അമ്പിളി, സരസ്വതി അജാനൂർ, ബിന്ദു കാഞ്ഞങ്ങാട്, പുഷ്പ ഭീമനടി, അവ്വമ്മ, ഭവാനി, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, എം.കെ.അജിത എന്നിവർ പ്രസംഗിച്ചു. 

സമരവഴികൾ ഇതുവരെ
എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി  2017 ഏപ്രിൽ 5 മുതൽ 9 വരെ ബദിയടുക്ക, ബോവിക്കാനം, പെരിയ, രാജപുരം, ചീമേനി എന്നിവിടങ്ങളിൽ പ്രത്യേക മെഡിക്കൽ ക്യാംപുകൾ നടത്തി. 2016 ജനുവരിയിൽ വി.എസ്.അച്യുതാനന്ദൻ ചെയർമാനായും അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ കൺവീനറുമായിരുന്ന സമര സംഘാടക സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുൻപിൽ അമ്മമാർ നടത്തിയ സമരത്തെ തുടർന്നായിരുന്നു ക്യാംപ് നടത്താൻ തീരുമാനിച്ചത്. ഈ ക്യാംപിൽ നിന്നും 1905 ദുരിതബാധിതരെ കണ്ടെത്തിയതായി അന്നത്തെ ഡപ്യൂട്ടി കലക്ടർ നേരിട്ട് സമര സമിതിയോട് പറയുകയുണ്ടായി. എന്നാൽ സെൽ യോഗത്തിൽ ഡപ്യൂട്ടി കലക്ടർ ഈ എണ്ണം അവതരിപ്പിച്ചില്ല. പിന്നീട് പട്ടികയിൽ 287 പേരെ മാത്രം ഉൾപ്പെടുത്തി. 2010 ൽ 4182, 2011 ൽ 1318, 2013 ൽ 348പേരെയുയാണ് നേരത്തെ ദുരിതബാധിതരായി കണ്ടെത്തിയത്.

പട്ടികയിൽ നിന്നു ദുരിതബാധിതരുടെ എണ്ണം കുറച്ചതിനെതിരെ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുൻപിൽ സമരം നടത്തിയതിന്റെ ഭാഗമായി 76 പേരെ കൂട്ടിച്ചേർത്തു. എന്നാൽ കൂടുതൽ കുട്ടികളും പുറത്തു തന്നെയായിരുന്നു. 2019 ജനുവരി 30 മുതൽ സെക്രട്ടേറിയറ്റിന് മുൻപിൽ അമ്മമാർ നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടർന്ന് 18 വയസ്സിൽ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ പട്ടികയിൽ പെടുത്താനും ബാക്കി വരുന്നവരുടെ മെഡിക്കൽ രേഖകൾ പരിശോധിച്ച് അർഹതപ്പെട്ടവരെ ഉൾപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പതിനെട്ടു വയസ്സിൽ താഴെയുള്ള 511 കുട്ടികളെ പട്ടികയിൽ പെടുത്തി അവർക്ക് ചികിത്സയും മറ്റു സഹായങ്ങളും ലഭിച്ചു. എന്നാൽ ബാക്കി വന്ന 1031 പേരുടെ കാര്യത്തിൽ നാളിതുവരെ യാതൊരു നടപടികളുമുണ്ടായില്ല. ഇതിനെ തുടർന്നാണ് വീണ്ടും സമര രംഗത്തേക്ക് സമരസമിതി ഇറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com