ADVERTISEMENT

ബേക്കൽ∙ ജനലിലൂടെ മരവടി അകത്തു കടത്തി മോഷണം നടത്തിയ കേസിൽ പ്രതി 3 മാസത്തിനുശേഷം  പിടിയിലായി. തിരുവനന്തപുരം പോത്തൻകോട് മഞ്ജമല സാജിത മൻസിലിൽ മുഹമ്മദ് അബ്ദുൽ ഹാദി (24) ആണ്  പൊലീസിന്റെ പിടിയിലായത്. ബേക്കൽ പൊലീസ് നടത്തിയ  അന്വേഷണത്തിനിടയിലാണ് പ്രതി സേലത്ത് മറ്റൊരു കേസിൽ  റിമാൻഡിലാണെന്നു വിവരം അറിഞ്ഞത്. ഇതേ തുടർന്ന് അവിടെ എത്തി  അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലായിരുന്ന പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

ജനുവരി 25നു പുലർച്ചെ 4നും 4.30നും ഇടയിലാണു കീക്കാനം ചേറ്റുകുണ്ടിലെ രമ്യയുടെ വീട്ടിൽ കവർച്ച നടന്നത്. വീടിന്റെ കിടപ്പുമുറിയിലെ മേശയുടെ മുകളിൽ വച്ചിരുന്ന ലേഡീസ് ബാഗിൽ സൂക്ഷിച്ച 1,81,500 രൂപ വില വരുന്ന സ്വർണ മാലയും കാൽ പവൻ തൂക്കം വരുന്ന സ്വർണമോതിരവും 1500 രൂപയുമാണു കവർന്നത്. മരവടി ഉപയോഗിച്ചു ജനൽ വഴി ബാഗ് എടുത്തായിരുന്നു കവർച്ച നടത്തിയത്.  സംഭവത്തിൽ  പൊലീസ് കേസെടുത്തിരുന്നു.

കവർച്ച ചെയ്ത വീട്ടിലെയും കോട്ടക്കുന്നിലെ ചായക്കടയിൽ നിന്നു ലഭിച്ച സിസിടിവിയിലെയും ദൃശ്യങ്ങൾ വ്യാപാകമായി പ്രചരിച്ചതോടെ  ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ നിന്നാണു  പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നും  ഇയാൾക്കെതിരെ ഇവിടെയും കവർച്ചക്കേസ് ഉണ്ടെന്നും വിവരം ലഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിദേശമദ്യ വിൽപന കടയിൽ നിന്നു മദ്യം മോഷ്ടിച്ചു എന്ന കേസിൽ സേലത്ത് അറസ്റ്റിലായവരെപ്പറ്റി പൊലീസ് അറിഞ്ഞത്.  

കവർന്ന ഒന്നര ലക്ഷത്തോളം രൂപയുടെ സ്വർണം വിൽപന നടത്തിയ കണ്ണൂരിലെ  ജ്വല്ലറിയിൽ നിന്നു ബേക്കൽ പൊലീസ് കണ്ടെടുത്തു.  പ്രതിക്കു ജില്ലയിലെ മറ്റു സ്റ്റേഷനുകളിൽ കേസുകളില്ലെന്നും  എന്നാൽ ആലപ്പുഴ, തിരുവനന്തപുരം ഉൾപ്പെടെ ഒട്ടേറെ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

പകൽ സെയിൽസ് എക്സിക്യൂട്ടീവ്; രാത്രി വേഷം മാറി കവർച്ച
കണ്ണൂർ ജില്ല കേന്ദ്രീകരിച്ചുള്ള ഒരു സ്വകാര്യ കമ്പനിയുടെ സാധനങ്ങൾ വിൽപന നടത്തുന്ന സെയിൽസ് എക്സിക്യൂട്ടീവ് ആയിട്ടാണ് മുഹമ്മദ് അബ്ദുൽ ഹാദി കീക്കാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെത്തിയത്. സാധനങ്ങൾ വിൽപന നടത്തുന്നതോടൊപ്പം വീട്ടുവിശേഷങ്ങളും ചോദിച്ച് അറിയും. ഇതിനിടെ പുരുഷന്മാർ ഇല്ലാത്ത വീടുകൾ പ്രത്യേക ശ്രദ്ധിക്കും. അങ്ങനെയാണ് കീക്കാനത്തെ കവർച്ച നടന്ന വീട്ടിലേക്കെത്തിയത്.  

സെയിൽസ് എക്സിക്യൂട്ടീവായി എത്തി ഇതേ വീട്ടിൽ സാധനങ്ങൾ വിൽപന നടത്തിയിരുന്നു. ജനുവരി 25നു രാത്രി ബേക്കൽ കോട്ടയ്ക്കടുത്തെ കോട്ടക്കുന്നിലെ ഒരു തട്ടുകടയിൽ നിന്നു ചായ കുടിച്ചിരുന്നു. അവിടെ നിന്ന് ഒരു ഓട്ടോറിക്ഷയിൽ ചേറ്റുക്കുണ്ടിലെത്തി അവിടെ നിന്നാണു കീക്കാനത്തെ വീട്ടിലെത്തിയത്. 

ജനലിലൂടെ വടി ഉപയോഗിച്ച് ബാഗെടുത്ത് അതുമായി കടന്നു കളയുകയായിരുന്നു. ഇതേ വീട്ടിലെ സിസിടിവിയിൽ ദൃശ്യം പതിഞ്ഞിരുന്നുവെങ്കിലും വ്യക്തമായിരുന്നില്ല. തുടർന്നു കോട്ടക്കുന്നിലെ ചായക്കടയിൽ നിന്നാണു മുഖം തിരിച്ചറിയുന്ന തരത്തിലുള്ള സിസിടിവി ദൃശ്യം ലഭിച്ചത്. ഈ ചിത്രം പ്രചരിച്ചതോടെ ഒട്ടേറെ ഫോൺകോളുകൾ പൊലീസിലെത്തി.

പ്രതിയെ കണ്ടെത്തുന്നതിനായി കാസർകോട് മുതൽ കാഞ്ഞങ്ങാട് വരെയുള്ള പ്രധാന ജംക്‌ഷൻ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെ ഒട്ടേറെ സിസിടിവികളാണ് പൊലീസ് സംഘം പരിശോധിച്ചത്.  പകൽ നേരങ്ങളിൽ പാന്റുംഷർട്ടും ധരിച്ച് എക്സിക്യൂട്ടീവ് ആയി എത്തുന്ന പ്രതി കവർച്ചാ സമയത്ത് പൈജാമയും തലപ്പാവും ധരിച്ചാണ് എത്തിയത്.

പൊലീസുകാരന്റെ കാർ  കവർന്ന കേസിൽ പ്രതി
ആലപ്പുഴയിൽ ഒരു ഡിവൈഎസ്പിയുടെ ഡ്രൈവറായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാർ കവർന്ന കേസിലെ പ്രതിയാണ് മുഹമ്മദ് അബ്ദുൽ ഹാദി എന്നും പൊലീസ് പറഞ്ഞു. ഈ കേസിൽ പ്രതിയെ പിടികൂടിയിരുന്നു. ഇതിനു പുറമേ തിരുവനന്തപുരത്തെ ഒട്ടേറെ സ്റ്റേഷനുകളിൽ കേസുകളുണ്ട്. കീക്കാനത്തെ കവർച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതി മുഹമ്മദ് അബ്ദുൽ ഹാദിയാണെന്നു തിരിച്ചറിഞ്ഞതോടെ ഫോൺ ലൊക്കേഷൻ  കേന്ദ്രീകരിച്ചായിരുന്നു തുടർന്നുള്ള അന്വേഷണം.

ബെംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ കാണിച്ചത്. പിന്നീട് പൊലീസ് സംഘം സേലത്തെത്തി അവിടെയുള്ള പൊലീസിന്റെ  സഹായം തേടുന്നതിനിടെയാണ് മറ്റൊരു കേസിൽ റിമാൻഡിലാണെന്ന വിവരം അറിയുന്നത്. ബേക്കൽ ഇൻസ്പെക്ടർ എസ്.അരുൺഷാ, എസ്ഐ ഇ.ബാബു, എഎസ്ഐ എം.വി.രാജൻ, സിവിൽ പൊലീസ് ഓഫിസർമാരായ വി.സുധീർബാബു, പി.വി.ബിനീഷ്, കെ.വി.വിനീഷ്, സുജി മുട്ടത്ത്, ഇ.കെ.മനോജ്കുമാർ, വി.വി. സരീഷ്, കെ.ജയപ്രകാശ് എന്നിവരായിരുന്നു അന്വേഷണത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com