ADVERTISEMENT

കാഞ്ഞങ്ങാട് ∙ കനത്ത വേനൽ ചൂടിലും പിടി വിടാതെ ഡെങ്കിപ്പനി. ജില്ലയില്‍ ഈ വർഷം ഇതുവരെ 230 പേരാണ് ഡെങ്കിപ്പനി ലക്ഷണത്തോടെ ചികിത്സ തേടിയത്. ഇതിൽ 65 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ മാസം മാത്രം (2 ദിവസത്തിനുള്ളിൽ )‍ 5 പേരാണ് ഡെങ്കിപ്പനി ലക്ഷണത്തോടെ ചികിത്സ തേടിയത്. സാധാരണ വേനൽ കാലത്ത് ഡെങ്കിപ്പനി വളരെ അപൂർവമായാണ് റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാൽ, പതിവിൽ നിന്നു ഈ വർഷം വ്യാപകമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. മഴക്കാലപൂർവ ശുചീകരണം ശക്തമാക്കിയില്ലെങ്കിൽ മഴ എത്തുന്നതോടെ ഡെങ്കിപ്പനി വ്യാപകമാകും എന്ന ആശങ്കയാണ് ആരോഗ്യ വകുപ്പിന്. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ പല പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ഇത് തിരിച്ചടി ആകുമെന്ന ആശങ്കയും ആരോഗ്യ വകുപ്പിന് ഉണ്ട്. ഇത് മുൻപിൽ കണ്ട് മഴക്കാലപൂർവ ശുചീകരണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 

ഉറവിടം വീടുകളും 
ചൂട് കൂടിയതോടെ വെള്ളം കെട്ടി നിന്നിരുന്ന പൊതു ഇടങ്ങൾ കുറഞ്ഞു. എന്നിട്ടും കൊതുകുജന്യ രോഗം പടരുന്നതിന് കാരണം വീടുകൾക്കുള്ളിലെ ഉറവിടങ്ങള്‍ ആയിരിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് മനുഷ്യനെ ഇവ വ്യാപകമായി ആക്രമിക്കുന്നത്. ഡെങ്കി വൈറസ് ശരീരത്തിൽ പ്രവേശിച്ച് 5 മുതൽ 8 ദിവസത്തിനകം രോഗ ലക്ഷണങ്ങൾ കാണിക്കും. കടുത്ത തലവേദന, ബോധക്ഷയം, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീര വേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക, ടാങ്കുകൾ അടച്ചു സൂക്ഷിക്കുക, വെള്ളം പിടിച്ചു വയ്ക്കുന്ന പാത്രങ്ങൾ മൂടി വയ്ക്കുക,  ചെടിച്ചട്ടികൾ, റഫ്രിജറേറ്ററിനു പിന്നിലെ ട്രേ, കൂളറിന്റെ പിൻവശം തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക, കൃഷിയിടങ്ങളിൽ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com