ADVERTISEMENT

എൽഡിഎഫ് 
നാമനിർദേശ  പത്രിക  കൈമാറിയത്  ടോക്കൺ എടുത്ത ആൾ
നടപടിക്രമങ്ങൾ പൂർത്തിയാക്കി പത്രിക നൽകാൻ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ ഒരുങ്ങിയപ്പോൾ ടോക്കൺ എടുത്ത ആളാണ് പത്രിക കൈമാറേണ്ടതെന്ന് ഇമ്പശേഖർ പറഞ്ഞു.എന്നാൽ അതല്ല ശരിയെന്നും സ്ഥാനാർഥിയാണ് നൽകേണ്ടതെന്നും എം.വി.ബാലകൃഷ്ണൻ വാദിച്ചു. പിന്നീട് തർക്കം ഒഴിവാക്കാൻ ടോക്കൺ എടുത്തയാളും സ്ഥാനാർഥിയും ഒരുമിച്ച് പത്രിക കൈമാറുകയായിരുന്നു.

രണ്ട് സ്വതന്ത്രരും പത്രിക സമർപ്പിച്ചു
കെ.മനോഹരൻ (സ്വതന്ത്രൻ), വി.രാജേന്ദ്രൻ (സ്വതന്ത്രൻ) എന്നിവരും ഇന്നവെ നാമനിർദേശ പത്രിക സമർപ്പിച്ചു. കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക നൽകിയ ടി.അനീഷ് കുമാർ ഇന്നലെ വരണാധികാരി മുൻപാകെ ഒരു സെറ്റ് പത്രിക കൂടി നൽകി.  ഇതുവരെ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ 10 സ്ഥാനാർഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇന്ന് ആണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.

" കലക്ടർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്നു. അദ്ദേഹത്തെ അധികാര സ്ഥാനത്തിരുന്ന് ആരോ ഭീഷണിപ്പെടുത്തി. ഒരു ഡിവൈഎസ്പി രാവിലെ 9ന് വന്ന് രണ്ടാമത്തെ ടോക്കൺ തരാം ഒന്നാമത്തെ ടോക്കൺ നേരത്തെ കൊടുത്തെന്ന് പറഞ്ഞു. ആ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ പേരിലും ഇലക്‌ഷൻ വരണാധികാരിയുടെ പേരിലും  തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുത്തിട്ടുണ്ട്. "

" രാഷ്ട്രീയ പാർട്ടികളെ അറിയിച്ച മാർഗ നിർദേശങ്ങളനുസരിച്ചാണ് എൽഡിഎഫ് സ്ഥാനാർഥി നാമനിർദേശ പത്രിക കൈമാറിയത്. എൽഡിഎഫിന്റെ നാമനിർദേശകനാണ് രാവിലെ ആദ്യം ടോക്കണെടുത്തത്."

" കൂടുതൽ പേർ ഒന്നിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാൻ വരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അതത് ദിവസം 10ന് കലക്ടർ ആൻഡ് ജില്ലാ ഇലക്‌ഷൻ ഓഫിസറുടെ ചേംബറിനു മുന്നിൽ സജീകരിച്ചിട്ടുള്ള ഹെൽപ് ഡസ്‌കിൽ വച്ച് ടോക്കൺ നൽകുമെന്ന് അറിയിച്ചിരുന്നു. സ്ഥാനാർഥി അല്ലെങ്കിൽ അദ്ദേഹത്തിന്റെ നാമനിർദേശകൻ നാമനിർദേശ പത്രിക സഹിതം ഹാജരായി ടോക്കൺ കൈപ്പറ്റണമെന്നു വ്യക്തമാക്കിയിരുന്നു  ടോക്കൺ സ്വീകരിക്കാനെത്തിയവരുടെ ദൃശ്യങ്ങളും സമയവും സിസിടിവി ഫൂട്ടേജിൽ വ്യക്തമാണ്. ഇതനുസരിച്ചാണ് ടോക്കൺ അനുവദിച്ചത്."

അനുമതികൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റ്
കാസർകോട്∙ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള അനുമതികൾക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റായ https://suvidha.eci.gov.in ലൂടെ അപേക്ഷിക്കാം. 

സ്ഥാനാർഥികൾ, സ്ഥാനാർഥി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഏജന്റുമാർ, മറ്റുള്ളവർ എന്നിവർക്ക് വിവിധ ആവശ്യങ്ങൾക്കായി അപേക്ഷിക്കാം. മൊബൈൽ നമ്പർ നൽകി ഒടിപി വെരിഫിക്കേഷൻ പൂർത്തിയാക്കി സൈറ്റിൽ റജിസ്റ്റർ ചെയ്യണം. യോഗങ്ങൾ, ജാഥകൾ നടത്തുന്നതിനുള്ള അനുവാദം, ഉച്ചഭാഷിണിക്കുള്ള അനുമതി, വിഡിയോ വാൻ ഉപയോഗിക്കുന്നതിന് അനുമതി, വാഹനങ്ങൾക്കുള്ള അനുമതി എന്നിങ്ങനെ 27 ഇനങ്ങൾക്കുള്ള അനുമതിക്ക് അപേക്ഷിക്കാൻ വെബ്സൈറ്റിൽ സൗകര്യമുണ്ട്. 

ചില അനുമതികൾക്ക് പൊലീസ് ക്ലിയറൻസ് ആവശ്യമാണ്. ഇതിനായി റിട്ടേണിങ് ഓഫിസറിൽ നിന്നു ലഭിക്കുന്ന അനുമതിയുമായി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ചെന്ന് ചെലാൻ അടച്ച് പരിപാടികൾ നടത്താം.

പ്രചാരണച്ചൂടിലേക്ക്  (യുഡിഎഫ്)
യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ പഞ്ചായത്ത്തല പര്യടനത്തിനു ഇന്നുതുടക്കമാകും. പഴയങ്ങാടിയിൽ രാവിലെ 8നു കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും യുഡിഎഫിന്റെ  പ്രമുഖ നേതാക്കൾ പങ്കെടുക്കും.  കല്യാശ്ശേരി -4, 15, ഉദുമ -5, 17, പയ്യന്നൂർ -6,12, കാഞ്ഞങ്ങാട് -7, 18, തൃക്കരിപ്പൂർ -8, 19, മഞ്ചേശ്വരം -16, 20, കാസർകോട്–13, 21 തീയതികളിൽ പര്യടനം നടത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, ജനറൽ കൺവീനർ പി.കെ.ഫൈസൽ എന്നിവർ അറിയിച്ചു.

എൽഡിഎഫ് 
എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ  ഉദുമ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. മൊട്ടയിൽ, ബന്തടുക്ക, പടുപ്പ്, കരിവേടകം, ചാടകം, ബേത്തൂർപാറ, പള്ളത്തിങ്കാൽ, മുന്നാട്, കാഞ്ഞിരത്തിങ്കാൽ, ബീംബുങ്കാൽ, കുണ്ടംകുഴി, മരുതടുക്കം എന്നിവിടങ്ങളിൽ പര്യടനം നടത്തി പെർളടുക്കത്ത് സമാപിച്ചു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, പി.കരുണാകരൻ, പി.ജനാർദനൻ, കെ.കുഞ്ഞിരാമൻ, ഇ.പത്മാവതി, സി.ബാലൻ, എം.അനന്തൻ, സി.രാമചന്ദ്രൻ, ടി.കൃഷ്ണൻ, കെ.കുഞ്ഞിരാമൻ, വി.രാജൻ, എം.ഗൗരി, അജയൻ പനയാൽ, രാജേന്ദ്രൻ, മഹേഷ്‌ എന്നിവർ പ്രസംഗിച്ചു.

nda-election
എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി തൃക്കരിപ്പൂരിൽ നടത്തിയ റോഡ്ഷോ

എൻഡിഎ 
എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി തൃക്കരിപ്പൂർ മണ്ഡലത്തിൽ പുത്തിലോട്ട് ലോഹിതാക്ഷൻ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. രയരമംഗലം ഭഗവതി ക്ഷേത്ര ദർശനം നടത്തി. രയരമംഗലത്ത് തൊഴിലാളികളായ സ്ത്രീകളോടു വോട്ടഭ്യർഥിച്ചു.  മാവില കടപ്പുറം ജനകീയ ആരോഗ്യ കേന്ദ്രം, വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രം, പിലിക്കോട് ദിനേശ് ബീഡി യൂണിറ്റ്, തൃക്കരിപ്പൂർ ദിനേശ് ബീഡി യൂണിറ്റ്, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി  എന്നിവിടങ്ങളിൽ പര്യടനം നടത്തി. കാലിക്കടവ് ജംക‍്ഷനിൽ നിന്നു തൃക്കരിപ്പൂരിലേക്ക് റോഡ് ഷോ നടത്തി.

സ്ഥാനാർഥികളുടെ ആസ്തി വിവരങ്ങൾ
കാസർകോട്∙യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ കൈവശമുള്ളത് 20000 രൂപ. എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന് 5000 രൂപയും കൈവശമുണ്ട്. ഇരുവരും ഇന്നലെ സമർപ്പിച്ച നാമനിർദേശ പത്രികയിലാണ് ഈ വിവരങ്ങളുള്ളത്.

‌എം.വി.ബാലകൃഷ്ണന് ഒരിടത്ത് 74.5 സെന്റ് സ്ഥലവും വീടും മറ്റൊരിടത്ത് 26.5 സെന്റ് സ്ഥലവും ഉണ്ട്. ഭാര്യയ്ക്ക് രണ്ടിടങ്ങളിലായി  79.54 സെന്റ് സ്ഥലമുണ്ട്. ബാങ്ക് നിക്ഷേപം, കൈവശമുള്ള തുക, വിവിധ ഷെയറുകൾ, സ്ഥിര നിക്ഷേപം, എൽഐസി എന്നിങ്ങനെ എൽഡിഎഫ് സ്ഥാനാർഥിക്കും ഭാര്യയ്ക്കും നിക്ഷേപമുണ്ട്.

രാജ്മോഹൻ ഉണ്ണിത്താന് കൊല്ലം കിളിക്കൊല്ലൂരിൽ കുടുംബസ്വത്തിൽ നിന്ന് ലഭിച്ച 3.64 ഏക്കർ കൃഷിഭൂമിയുണ്ട്. ഭാര്യയുടെ പേരിൽ 1994ൽ വാങ്ങിയ 1.5 കോടി രൂപ ഇപ്പോൾ മൂല്യമുള്ള ഭൂമിയുണ്ട്. ഇതിൽ 33.48 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനം നടത്തിയിട്ടുണ്ട്. 6 ഗ്രാം സ്വർണം എം.വി.ബാലകൃഷ്ണനും 160 ഗ്രാം സ്വർണം ഭാര്യയുടെ പേരിലുമായിട്ടുണ്ട്. ഉണ്ണിത്താന്റെ ഭാര്യയുടെ പേരിൽ 800 ഗ്രാം സ്വർണമുണ്ട്. 

സിപിഎം ജില്ലാ സെക്രട്ടറിയുടെ പേരിലുള്ള വാഹനവും എം.വി.ബാലകൃഷ്ണൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് 19.58 ലക്ഷം രൂപയുടെ ഇന്നോവ ക്രിസ്റ്റ കാർ ഉണ്ട്. കാറിന് ഐഡിബിഐ ബാങ്കിൽ നിന്ന് കാറിന് 14 ലക്ഷത്തിന്റെ വായ്പയെടുത്തിട്ടുണ്ട്. ഭാര്യ സുഗതകുമാരിയുടെ പേരിലുള്ള കാറിന് 7.29 ലക്ഷം രൂപയാണ് വില.

രാജ്മോഹൻ ഉണ്ണിത്താന് വിവിധ ജില്ലകളിലെ സ്റ്റേഷനുകളിൽ പൊലീസ് കേസുകളുണ്ട്. സിപിഎം മുൻ ജില്ലാ സെക്രട്ടറി കൂടിയായ എൽഡിഎഫ് സ്ഥാനാർഥിക്ക് കേസുകളും ബാങ്കുകളിൽ ബാധ്യതകളുമില്ല. ബാലകൃഷ്ണന് ടിടിസിയാണ് വിദ്യാഭ്യാസ യോഗ്യത. ഉണ്ണിത്താന് ഇക്കണോമിക്സിൽ ബിരുദമുണ്ട്.

election-postrt-unnithan
പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി അറബിക്കിൽ ചുമരെഴുതിയപ്പോൾ

ഉണ്ണിത്താന് വേണ്ടി പയ്യന്നൂരിൽ  അറബിക്കിൽ ചുമരെഴുത്ത്
പയ്യന്നൂർ ∙കാസർകോട് ലോക്സഭ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി പയ്യന്നൂരിൽ അറബിക്കിലും ചുമരെഴുത്ത്. തായിനേരിയിലും വെള്ളൂരിലുമാണ് രാജ്മോഹൻ ഉണ്ണിത്താന് വോട്ട് തേടി അറബിക്കിൽ ചുമരെഴുത്ത് നടത്തിയത്.

ഇത്തവണ എൽഡിഎഫും യുഡിഎഫും ചുമരെഴുത്ത് വ്യാപകമായി നടത്തിയിട്ടുണ്ട്. അതിൽ വേറിട്ടുനിൽക്കാനാണ് അറബിക്കിൽ ചുമരെഴുത്ത് നടത്തിയതെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ എ.രൂപേഷ് പറഞ്ഞു.

പോളിങ് ഡ്യൂട്ടി പരിശീലനം
കാസർകോട്∙പോളിങ് ഡ്യൂട്ടി ലഭിച്ച അധ്യാപകരിൽ ഇന്നലെയും ഇന്നും വാല്യുവേഷൻ ഡ്യൂട്ടിയുള്ളതിനാൽ പോളിങ് പരിശീലനം ലഭിക്കാത്തവർക്കു മാത്രമായി നാളെ 9.30നു കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്‌കൂളിലും കാസർകോട് ഗവ. കോളജിലും പരിശീലന ക്ലാസ് സംഘടിപ്പിക്കുമെന്ന് ട്രെയിനിങ് നോഡൽ ഓഫിസറായ സബ് കലക്ടർ സൂഫിയാൻ അഹമ്മദ് അറിയിച്ചു. ഈ പ്രത്യേക സെഷനിൽ മറ്റ് പോളിങ് ഉദ്യോഗസ്ഥർക്ക് പ്രവേശനം അനുവദിക്കില്ല.

സ്മൃതി ഇറാനി ഇന്ന് കാഞ്ഞങ്ങാട്ട്
കാഞ്ഞങ്ങാട്∙എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്നു കാഞ്ഞങ്ങാട്ടെത്തും. വൈകിട്ട് 4ന് നോർത്ത് കോട്ടച്ചേരിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com