കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു

Mail This Article
ചെങ്കള ∙ ആൾമറ പ്ലാസ്റ്റർ ചെയ്യുന്നതിനിടെ കിണറ്റിലേക്കു വീണ പണി സാമഗ്രി എടുക്കാൻ കയറിൽ തൂങ്ങിപ്പിടിച്ച് ഇറങ്ങുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി കരയ്ക്കു കയറ്റി. ചെങ്കള ഇന്ദിരാ നഗർ ഹൗസിങ് കോളനിയിൽ കിണറിന്റെ ജോലി ചെയ്യുകയായിരുന്ന ബംഗാൾ സ്വദേശി നിസാമുദ്ദീൻ ആണ് കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അരമതിലുള്ള കിണറിന് 80 അടിയോളം ആഴമുണ്ട്. എന്നാൽ ഒറ്റ തുള്ളി വെള്ളമില്ല.
കിണറ്റിൽ നടുവിൽ വീണതിനാൽ പരുക്കൊന്നും കൂടാതെ രക്ഷപ്പെട്ടുവെന്ന് അഗ്നിശമന സേന അധികൃതർ പറഞ്ഞു. വലയിട്ടു കൊടുത്തായിരുന്നു കരയ്ക്കു കയറ്റിയത്. കാസർകോട് ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫിസർ ടി.സന്തോഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സണ്ണി ഇമ്മാനുവൽ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ കിഷോർ കുമാർ, അരുൺകുമാർ, വനിതാ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഒ.െക.അനുശ്രീ, ഡ്രൈവർമാരായ രമേശ, എൻ.പി. അനീഷ് തുടങ്ങിയവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.