ജലജീവൻ പൈപ്പിന് റോഡിലെടുത്ത കുഴി അടച്ചില്ല; ഒരു റോഡിൽ തന്നെ പലകുഴികൾ
Mail This Article
ബോവിക്കാനം ∙ ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ‍് കുഴിച്ചു പൈപ്പിട്ട ശേഷം കുഴികൾ അടയ്ക്കാത്തതു യാത്രക്കാർക്കു കെണിയായി മാറുന്നു. പൈപ്പിട്ടു ഒരു മാസം കഴിഞ്ഞിട്ടും കുഴികൾ അടയ്ക്കാൻ കരാറുകാരൻ തയാറാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.മഞ്ചക്കൽ–ബേപ്പ്–ബാവിക്കര റോഡിൽ പലയിടത്തായി ഒട്ടേറെ സ്ഥലത്താണ് കുഴികൾ അടയ്ക്കാതെ കിടക്കുന്നത്. എല്ലാ വീടുകളിലേക്കും പൈപ്പിടുന്നതിന്റെ ഭാഗമായി ഒരു റോഡു തന്നെ പലസ്ഥലങ്ങളിൽ ടാറിങ് പൊളിക്കേണ്ടി വരുന്നു.
പൈപ്പിട്ട ശേഷം കുഴികൾ മൂടിയതല്ലാതെ ഈ ഭാഗത്തു ടാറിങോ കോൺക്രീറ്റോ ചെയ്തു പഴയപടിയാക്കാൻ തയാറായിട്ടില്ല ഇരുചക്ര വാഹനയാത്രക്കാർക്കു ഇതു ഭീഷണിയായി മാറി. റോഡ് തകരാനും ഇതു വഴിയൊരുക്കുന്നു. റോഡ് മുറിച്ച ചില സ്ഥലങ്ങളിൽ ടാറിങ് പൊളിഞ്ഞു തുടങ്ങി. കാലവർഷം തുടങ്ങുന്നതിനു മുൻപേ കുഴികൾ കോൺക്രീറ്റ് ചെയ്തു അടച്ചില്ലെങ്കിൽ അപകടം വർധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.