മഞ്ചേശ്വരം രാഗം ജംക‍്ഷനിൽ വേണം, അടിപ്പാത
Mail This Article
മഞ്ചേശ്വരം∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി മഞ്ചേശ്വരം രാഗം ജംക‍്ഷനിൽ റോഡ് മുറിച്ചു അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക‍്ഷൻ കമ്മിറ്റി രണ്ടു മാസങ്ങളായി നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി 19ന് വൈകിട്ട് 4ന് മഞ്ചേശ്വരത്ത് പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് ആക‍്ഷൻ കമ്മിറ്റി ഭാരവാഹികളായ സഞ്ജീവ ഷെട്ടി മാഡ, അഷ്റഫ് ബഡാജെ, ജബ്ബാർ ബഹ്റൈൻ, എസ്.എം.ബഷീർ, ഹനീഫ സുരഭി, മജീദ് കുന്നിൽ, സക്കറിയ മഞ്ചേശ്വരം, സാദിഖ് കുന്നിൽ, അബ്ദുൽ റഊഫ് എന്നിവർ അറിയിച്ചു.
ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ തുടങ്ങുന്നതിനു മുൻപ് ജനപ്രതിനിധികളും അധികൃതരും ആവശ്യമായ ഇടപെടലുകൾ നടത്തിയില്ലെന്നു ഇവർ ആരോപിച്ചു. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും രാഷ്ട്രീയ–ജാതി–മത ഭേദമന്യേ സമരത്തിൽ എല്ലാവരും പങ്കാളികളാകണമെന്നു ഭാരവാഹികൾ അഭ്യർഥിച്ചു. ജനപ്രതിനിധികളും അധികൃതരും ബാലിശമായ കാരണങ്ങൾ നിരത്തി പറ്റിയ വീഴ്ചകൾ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്നു ഇവർ കുറ്റപ്പെടുത്തി.
അപകടഭീഷണിയായി കുഴി
ഉപ്പള ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി കൈക്കമ്പ–ബായാർ റോഡ് ജംക‍്ഷനിൽ നിർമിക്കുന്ന ഓവുചാലിനായി എടുത്ത കുഴി അപകടഭീഷണി ഉയർത്തുന്നതായി പരാതി. തലപ്പാടി–കാസർകോട് ദേശീയപാതയിൽനിന്നു പൈവളിഗെ, ബായാർ, വിട്ട്‍ല, പുത്തുർ ഭാഗത്തേക്കു പോകുന്ന റോഡിന്റെ അരികിലാണ് കുഴിയെടുത്തിരിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് ഈ കുഴി തിരിച്ചറിയാൻ സാധിക്കുന്നില്ല. അപകടം ഒഴിവാക്കാൻ വേണ്ട മുൻകരുതൽ വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.