6000 വീടുകളിൽ ശുദ്ധജലം മുടങ്ങി
Mail This Article
മഞ്ചേശ്വരം ∙ ഉപ്പളപ്പുഴ വറ്റിയതും ഷിറിയപ്പുഴയിൽ വെള്ളത്തിൽ ഉപ്പ് അംശം കൂടിയതും കാരണം മഞ്ചേശ്വരം, വോർക്കാടി, കുമ്പള പഞ്ചായത്തുകളിൽ ജല അതോറിറ്റി പൈപ്പ് ലൈൻ വഴിയുള്ള ജലവിതരണം നിലച്ചു. ഇവിടെ പമ്പിങ് നിർത്തിവച്ചു. 6000 കുടുംബങ്ങൾക്കുള്ള ജല വിതരണമാണ് മുടങ്ങിയത്. വേനൽമഴ കനിഞ്ഞു വെള്ളം ഉയരണം ഇനി പമ്പിങ് പുനരാരംഭിക്കാൻ. മഞ്ചേശ്വരം, വോർക്കാടി പഞ്ചായത്തുകളിലെ നാലായിരത്തോളം കുടുംബങ്ങൾക്കുള്ള വെള്ളമാണ് വോർക്കാടി പഞ്ചായത്തിലെ ആനക്കല്ലിൽ ഉള്ള ഉപ്പളപ്പുഴയിൽ നിന്നു പമ്പ് ചെയ്തുവരുന്നത്. പുഴ പൂർണമായും വറ്റിയതോടെ പമ്പിങ് നിർത്തി വച്ചു.
വോർക്കാടി പഞ്ചായത്ത്, മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ, ചൗക്കി, പള്ളം, ഗോവിന്ദ പൈ സ്മാരക ഗവ.കോളജ്, മഹാലിംഗേശ്വരം, ദേറുകട്ട എന്നീ പ്രദേശങ്ങളിലാണ് ഇത് ബാധിക്കുക. കുമ്പള പഞ്ചായത്തിലേക്ക് ബംബ്രാണ ആൻഡ് കോയിപ്പാടി കുടിവെള്ള പദ്ധതിയുടെ സ്രോതസ്സ് ആയ ഷിറിയപ്പുഴയിൽ പദ്ധതി പ്രദേശമായ പൂക്കട്ടയിൽ ജല ലഭ്യത ക്രമാതീതമായി കുറഞ്ഞു.നിലവിലുള്ള വെള്ളത്തിൽ ഉപ്പിന്റെ അംശം പരിധിയിലും കൂടിയതാണ് ഇവിടെ പമ്പിങ് നിർത്തി വച്ചതെന്ന് ജല അതോറിറ്റി കാസർകോട് ഡിവിഷൻ കുമ്പള പിഎച്ച് സെക്‌ഷൻ അസി.എൻജിനീയർ അറിയിച്ചു.ഈ പദ്ധതികൾ മാത്രം ആശ്രയമായവർ വെള്ളം കിട്ടാതെ ദുരിതത്തിലാകും. തദ്ദേശസ്ഥാപനങ്ങൾ ടാങ്കറുകളിൽ വെള്ളം എത്തിക്കാനുള്ള നടപടികളിലാണ്.
ജല വിതരണം തടസ്സപ്പെടും
∙കിണറ്റിൽ വെള്ളമില്ലാത്തതിനാൽ ഏപ്രിൽ 18 മുതൽ ബദിയടുക്ക പഞ്ചായത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ 04994 255544.