മംഗളൂരുവിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ കുറയുന്നു
Mail This Article
കാസർകോട് ∙ സന്ധ്യയായാൽ കാസർകോട് ഡിപ്പോയിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് കേരള- കർണാടക കെഎസ്ആർടിസി ബസ് കിട്ടണമെങ്കിൽ കാത്തിരിക്കേണ്ടത് അരമണിക്കൂറിലേറെ. 5 മിനിറ്റിൽ ഒരു ബസ് സർവീസ് ഉണ്ടായിരുന്ന ഡിപ്പോയിലെ ഇപ്പോഴത്തെ അവസ്ഥയാണിത്.
കർണാടക കെഎസ്ആർടിസി ബസുകൾ സന്ധ്യയായാൽ സർവീസ് റദ്ദാക്കുകയാണെന്ന ആക്ഷേപമുണ്ട്. ബസ് കിട്ടാതെ വലയുന്ന യാത്രക്കാർ ഡിപ്പോയിലെ അധികൃതരോടു ചോദിച്ചാൽ ബസുകൾ ഡിപ്പോയിൽ എത്താൻ താമസമെടുക്കുന്നുവെന്നാണ് പറയുന്നത്. ദേശീയപാത സർവീസ് റോഡിലെ ഗതാഗത തടസ്സമാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ, ചില കർണാടക കെഎസ്ആർടിസി ബസുകൾ മംഗളൂരുവിൽനിന്നു പുറപ്പെട്ട് കുമ്പളയിൽ വച്ച് ഓട്ടം നിർത്തുന്നതായും ആക്ഷേപമുണ്ട്.
കോവിഡിനുശേഷം കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചത് ഇതുവരെ പുനഃസ്ഥാപിച്ചില്ലെന്നു യാത്രക്കാർ പറയുന്നു. വരുമാനത്തിൽ ഏറെ മുന്നിലാണ് കെഎസ്ആർടിസിയുടെ മംഗളൂരു സർവീസുകൾ. അതിനിടെ, സന്ധ്യയായാൽ ഓടുന്ന കെഎസ്ആർടിസി ബസുകൾ തന്നെ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നില്ലെന്ന ആക്ഷേപവും യാത്രക്കാർക്കുണ്ട്. ഇവിടെ മണിക്കൂറുകളോളമാണ് യാത്രക്കാർ ബസിനായി കാത്തുനിൽക്കുന്നത്. ബസ് വരാത്തത് കാരണം യാത്രക്കാർ മറ്റു കെഎസ്ആർടിസി ബസുകളിൽ കയറി പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ഡിപ്പോയിൽ എത്തുന്ന സാഹചര്യമാണുള്ളത്. ചിലർ നടന്നും ഓട്ടോ പിടിച്ചും ഡിപ്പോയിൽ എത്തുന്നു.