ഷേണിയിൽ വീട് കത്തിനശിച്ചു; സിലിണ്ടർ പൊട്ടിത്തെറിച്ച് ചുമരുകൾ തകർന്നു
Mail This Article
ഷേണി∙ഷേണിയിൽ ഓടുമേഞ്ഞ വീട് കത്തിനശിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചു ചുമരുകൾ തകർന്നു. വീട്ടുകാർ പുറത്തിറങ്ങിയതിനാൽ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. രേഖകളും, വസ്ത്രങ്ങളും, ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു.
ഇന്നലെ വൈകുന്നേരം 4ഓടെ ഷേണി ബാലദളയിലെയിലെ ഭട്ട്യനായ്ക്കിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഭട്ട്യനും ചെറുമക്കളായ ഹെവിക്, ദൈവിക്, എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വലതുവശത്തെ മുറിയിൽ പുകയുയരുന്നത് കണ്ട് ഇവർ ഇറങ്ങിയോടി സമീപവാസികളെ വിവരമറിയിച്ചു. ഇവർ വീട്ടിലെത്തി കണക്‌ഷൻ നൽകിയിരുന്ന സിലിണ്ടർ പുറത്തെറിഞ്ഞു. മറ്റൊരു സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെ ചുമരുകൾ തകർന്നു. വീടിനു വിള്ളലുണ്ടായി. അലമാരയും രേഖകളും കത്തിനശിച്ചു. ഭട്ട്യന്റെ മകൻ വിജയകുമാർ ജോലിക്കും ഭാര്യ നളിനി പാൽ ഡിപ്പോയിലേക്ക് കൊണ്ടു പോയ സമയത്തായിരുന്നു തീപിടിത്തമുണ്ടായത്.
മറ്റൊരു മകൻ ജയപ്രകാശ് പുറത്തുപോയിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നു തീയണച്ചു. കാസർകോട് അഗ്നി രക്ഷാ നിലയത്തിൽ നിന്നു 2 വാഹനങ്ങളിലാണ് രക്ഷാ പ്രവർത്തകർ എത്തിയത്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി.സന്തോഷ്കുമാർ, സീനിയർ ഓഫിസർ സണ്ണി ഇമ്മാനുവൽ, ഫയർ ഓഫിസർമാരായ കൃഷ്ണകുമാർ, ശങ്കർ, ജീവൻ, സുഗു, സംനാദ്, അരുണ, പ്രീതി, ഹോം ഗാർഡ്മാരായ അനീഷ്, രാജു, ഡ്രൈവർമാരായ അനീഷ്,സഹദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.