പ്രവാസിയുടെ വീട്ടിൽ നിന്ന് 4 പവൻ കവർന്നു; തടയാനെത്തിയ യുവാവിനെ ആക്രമിച്ചു
Mail This Article
ഉപ്പള∙പ്രവാസിയുടെ വീടിന്റെ വാതിൽ തകർത്ത് 4 പവൻ സ്വർണവും 35,000 രൂപയും സിസിടിവിയുടെ ഹാർഡ് ഡിസ്കും കവർന്നു. കവർച്ച തടയാനെത്തിയ യുവാവിനെ സംഘം അക്രമിച്ചു. 6 പേരടങ്ങിയ സംഘമാണ് കവർച്ച നടത്തിയത്. പ്രതാപ് നഗറിലെ മുനീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഞായർ രാത്രി ഏഴരയോടെയാണ് സംഭവം. കിടപ്പുമുറിയിൽ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണു കവർന്നത്. ഞായറാഴ്ച വൈകിട്ട് മുനീറിന്റെ ഭാര്യ റയാനയും മക്കളും തറവാട് വീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച.
സഹോദരിയുടെ വീട്ടുമുറ്റത്ത് ബൈക്കുകൾ കണ്ടതിനെ തുടർന്നു റയാനയുടെ സഹോദരൻ മുഹമ്മദ് റമീസ് എത്തുകയായിരുന്നു. വീടിനകത്ത് കവർച്ച സംഘത്തെ കണ്ടതോടെ ഇവരെ തടയാൻ ശ്രമിച്ചപ്പോൾ സംഘത്തിലെ ഒരാൾ ഇരുമ്പുവടി കൊണ്ട് റമീസിനെ അടിച്ചു. റമീസ് വീണ്ടും തടയാനൊരുങ്ങിയപ്പോൾ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കുകളിലായി ആറംഗ സംഘം രക്ഷപ്പെട്ടു.
റമീസിന്റെ ബഹളം കേട്ട് നാട്ടുകാർ കവർച്ച സംഘത്തെ പിൻതുടർന്നുവെങ്കിലും പിടികൂടാനായില്ല. സംഘത്തെ പിന്തുടരുന്നതിനിടെ കവർന്ന ഹാർഡ് ഡിസ്ക് കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ഇതു പൊലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള പൊലീസ് കേസെടുത്തു. വിരലടയാളം വിദഗ്ധരും ഡോഗ് സ്ക്വാഡും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച പുലർച്ചെ മംഗൽപാടി പഞ്ചായത്ത് ഓഫിസിൽ കഴിഞ്ഞ ദിവസം കവർച്ച ശ്രമം നടന്നിരുന്നു.4 ദിവസം മുൻപ് ഉപ്പള മജലിലെ വീട്ടിൽ നിന്ന് സ്വർണവും പണവും റാഡോ വാച്ചും കവർന്നിരുന്നു.