ADVERTISEMENT

കൊല്ലം ∙ ബോട്ടിൽനിന്നു പിടിവിട്ടു വീണ മത്സ്യത്തൊഴിലാളിയെ കടൽ 18 മണിക്കൂറിലേറെ കാത്തു. ആത്മവീര്യം ചോരാതെ നീന്തിയും തളർന്നപ്പോൾ അനങ്ങാതെ മലർന്നു കിടന്നും അലറി വിളിച്ചും കടലിൽ കഴിഞ്ഞ സാമുവലിനെ (38) മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങരയിൽനിന്നു 10 പേരുമായി പോയ ‘ദീപ്തി’ എന്ന ബോട്ടിലെ തൊഴിലാളി ആലപ്പാട് അഖിൽ നിവാസിൽ സാമുവലാണു നടുക്കടലിൽനിന്ന് അദ്ഭുതകരമായി വീണ്ടും ജീവിതത്തിന്റെ കരപറ്റിയത്.

ബാക്കി സാമുവൽ പറയട്ടെ...

ബോട്ടിന്റെ വശത്തെ പെട്ടിപ്പുറത്തായിരുന്നു എന്റെ ഉറക്കം. മറ്റുള്ളവരും ഉറക്കത്തിൽ. പുലർച്ചെ നാലോടെ തണുത്ത കാറ്റ് അടിച്ചപ്പോൾ അകത്തു കയറിക്കിടക്കാൻ എഴുന്നേറ്റു. പക്ഷേ, പിടിവിട്ടു വീണതു കടലിൽ. അലറിവിളിച്ചു. ആരും കേട്ടില്ല. ബോട്ട് മുന്നോട്ടുപോയി. പിന്നാലെ കുറേ നീന്തി. നനഞ്ഞുകുതിർന്ന വേഷവുമായി നീന്താൻ പറ്റാതായപ്പോൾ ബർമുഡയും ടീഷർട്ടും ഉൗരിയെറിഞ്ഞു. നീന്തി നീന്തി കൈ തളർന്നു. പിന്നെ തിരകളിൽ ബാലൻസ് ചെയ്ത് പൊങ്ങിക്കിടന്നു. പിന്നെ കുറച്ചുനേരം മലർന്നു നീന്തി.

ഏതെങ്കിലും ബോട്ടിന്റെ ശ്രദ്ധയിൽപ്പെടുമെന്നായിരുന്നു പ്രതീക്ഷ. കൈവിടരുതേയെന്നു പ്രാർഥിച്ചു.ഒരു പകൽ മുഴുവൻ അങ്ങനെ. സൂര്യനെ നോക്കിയപ്പോൾ വൈകിട്ട് അഞ്ചായെന്നു തോന്നി. അപ്പോൾ പേടി തോന്നിത്തുടങ്ങി. ഒരു ബോട്ടും അടുത്തില്ല. കുറച്ചു സമയം സങ്കടത്തോടെ അലറിക്കൂവി. ആരു കേൾക്കാൻ ? നീട്ടുവല ഇടുന്ന വള്ളക്കാരിലായി പിന്നെ പ്രതീക്ഷ. അവർ കിഴക്കുണ്ടാകും. അങ്ങനെ കിഴക്കോട്ടു നീന്തി. രാത്രിയായി. പിന്നെയും മണിക്കൂറുകൾ. അവസാനം ദൂരെയൊരു ബോട്ട് കണ്ടു. ഉറക്കെ വിളിച്ചു. ഭാഗ്യം ! അവർ കണ്ടു.

‘യേശു ആരാധ്യൻ’ എന്ന ബോട്ട് സാമുവലിനെ രക്ഷിക്കുമ്പോൾ സമയം രാത്രി 10.30. കടലിൽ വീണിട്ട് 18 മണിക്കൂർ പിന്നിട്ടിരുന്നു. രാത്രി 12.30നു ബോട്ട് കരയ്ക്കെത്തി. അവശനായിരുന്ന സാമുവലിനെ ഉടൻ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഈ സമയമത്രയും കോസ്റ്റ് ഗാർഡും ബോട്ടുകാരും കടലിൽ സാമുവലിനെ തിരയുകയായിരുന്നു. എന്നാൽ വീണതെന്നു ബോട്ടുകാർ അറിയിച്ച സ്ഥലം മാറിപ്പോയിരുന്നു. എങ്കിലും സാമുവലിന് ആശ്വാസം– ഞാനറിയുന്ന കടൽ എന്നെ കൈവിട്ടില്ലല്ലോ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com