2000 രൂപ വരെ നിർബന്ധിത പിരിവ്; വലഞ്ഞെന്ന് അതിഥി തൊഴിലാളികൾ
Mail This Article
കൊട്ടിയം∙ നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്ന അതിഥി തൊഴിലാളികളിൽ നിന്നു പണപ്പിരിവ് നടത്തുന്നതായുള്ള പരാതിയിൽ കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു. ബംഗാൾ സ്വദേശികൾ ഉൾപ്പെടെ മറ്റ് ഒട്ടേറെ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ താമസിക്കുന്ന കൊട്ടിയം മുതൽ ഉമയനല്ലൂർ വരെയുള്ള വിവിധ ക്യാംപുകളിലാണ് നിർബന്ധിത പിരിവു നടത്തിയതായി പരാതി.ലോക് ഡൗൺ സമയത്ത് ഇവർക്കുള്ള സൗകര്യങ്ങൾ നൽകിയതിന്റെ പേരിലും തൊഴിലാളികൾക്ക് നേരത്തേ ഇവിടെ തൊഴിൽ തേടിയെത്തിയപ്പോൾ വാടക കെട്ടിടങ്ങൾ എടുത്തു നൽകിയതിന്റെ പേരിലുമാണു പിരിവു നടത്തിയതെന്നാണു പരാതി.
പിരിവു നൽകിയില്ലെങ്കിൽ അവശേഷിക്കുന്ന തൊഴിലാളികൾക്കു നാട്ടിലേക്കു പോകാൻ സാധിക്കില്ലെന്നാണ് ഭീഷണി. 2000 രൂപ വരെയാണ് ഒരാളിൽ നിന്നും പിരിവായി വാങ്ങിയതെന്നും പറയുന്നു. എന്നാൽ ബംഗാൾ സർക്കാരാണ് ട്രെയിൻ ബുക്ക് ചെയ്ത് ഇവർക്കുള്ള യാത്രാ ചെലവു വഹിക്കുന്നത്. പരവൂർ ലേബർ ഒാഫിസിന്റെ നേതൃത്വത്തിലാണ് തൊഴിലാളികളുടെ കണക്കെടുപ്പു ആരോഗ്യ പരിശോധനകളും നടത്തിയത്. അതിഥി തൊഴിലാളികളെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്.