മടക്കി അയച്ചില്ല, വെള്ള പാന്റ്സ് വാങ്ങാൻ പണം നൽകി; ഇത് കാക്കിക്കുള്ളിലെ അമ്മമനസ്
Mail This Article
ശാസ്താംകോട്ട ∙ ജീൻസ് ധരിച്ചെത്തിയതിന്റെ പേരിൽ നീറ്റ് പരീക്ഷാ ഹാളിലേക്ക് പ്രവേശനം ലഭിക്കാതെ വിഷമിച്ച വിദ്യാർഥിക്ക് മാതൃസ്നേഹത്തിന്റെ കരുതലുമായി ശൂരനാട് പൊലീസ്. ചവറ തേവലക്കര സ്വദേശിയായ വിദ്യാർഥിക്കാണ് വസ്ത്രധാരണത്തിലെ മനപ്പൂർവമല്ലാത്ത പിഴവ് വില്ലനായത്. ഒപ്പം വന്ന ബന്ധു പതാരം ശാന്തിനികേതൻ സ്കൂളിനു മുന്നിൽ എത്തിച്ച ശേഷം കാറുമായി മടങ്ങിയിരുന്നു. നിരാശനായി നിന്ന വിദ്യാർഥിയുടെ അടുത്തേക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.കെ.ശോഭാമണി എത്തി വിവരങ്ങൾ തിരക്കി.
മാനദണ്ഡപ്രകാരമുള്ള വെള്ള പാന്റ്സ് വാങ്ങിക്കാൻ ഉടൻ തന്നെ പണം നൽകി അടുത്തുള്ള ടെക്സ്റ്റൈൽസിൽ അയച്ചു. നഷ്ടമാകുമായിരുന്ന അവസരം ഇതോടെ തിരികെ ലഭിച്ചു. പരീക്ഷയ്ക്ക് ശേഷം തിരക്ക് ഒഴിവാക്കാൻ പ്രത്യേക ബസുകൾ വഴിയാണ് പാർക്കിങ് മൈതാനത്തേക്ക് വിദ്യാർഥികളെ പൊലീസ് എത്തിച്ചത്.
ഡ്യൂട്ടിയുടെ തിരക്കിലേക്ക് മാഞ്ഞ വനിതാ ഓഫിസറെ പിന്നീട് കാണാനായില്ല. തിരികെ വീട്ടിലെത്തിയ ശേഷം വിവരങ്ങൾ അറിഞ്ഞ രക്ഷിതാക്കൾ ശോഭാമണിയുടെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചു നന്ദി അറിയിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനായ അടൂർ മണ്ണടി മനക്കശേരിൽ രാജ്ചന്ദ്രന്റെ ഭാര്യയാണ് ശോഭാമണി. അക്ഷര, ആദിത്യൻ എന്നിവർ മക്കളാണ്.