കുറവുകളെ കീഴടക്കിയ ആമിനയുടെ ആ ആഗ്രഹവും സഫലം; രാഹുൽ ഗാന്ധിയെ കണ്ടു
Mail This Article
ഓച്ചിറ ∙ പരിമിതികളെ പോരാടാനുള്ള ഉൗർജമാക്കി മാറ്റിയ ആമിനയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമായി. നീറ്റ് പരീക്ഷയിൽ 1916-ാം റാങ്ക് നേടിയ ആമിന രാഹുൽ ഗാന്ധി എംപിയെ കണ്ടു. ക്ലാപ്പന കുറ്റി പറമ്പിൽ ഷൗക്കത്തിന്റെയും ജാസ്മിന്റെയും മകളാണ് ആമിന. വേണ്ടത്ര വളർച്ചയില്ലാത്തതിനാൽ കുട്ടിയെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ആമിനയെ ഗർഭം ധരിച്ച് അഞ്ചാം മാസത്തിൽ ഡോക്ടർമാർ ജാസ്മിനോട് പറഞ്ഞിരുന്നു. പക്ഷേ, ജാസ്മിൻ തയാറായില്ല.
ഇടം കൈ പാതിയില്ലാതെയാണ് ആമിന ജനിക്കുന്നത്. പിന്നീട് മാതാപിതാക്കളുടെ പിന്തുണയോടെ കുറവുകളെ കീഴടക്കി ആമിന മുന്നേറി. എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ്, പ്ലസ് ടുവിന് 90% മാർക്കോടെ വിജയം. പിതാവ് രോഗബാധിതനായി വിദേശത്തു നിന്നു നാട്ടിലെത്തിയതോടെ ദുരിതം തുടങ്ങി. ചികിത്സയെ തുടർന്ന് കുടുംബം ദാരിദ്ര്യത്തിലായി. ഒടുവിൽ ജാസ്മിൻ യുഎഇലേക്ക് ജോലിക്കു പോയി. വീട്ടുജോലിയും കുട്ടികളെ നോക്കുന്ന ജോലിയും ചെയ്തു വീടിന്റെ ദുരിതങ്ങൾ മാറ്റുന്നതിടയിലാണു കോവിഡെത്തിയത്. ഇതോടെ ജാസ്മിന്റെ ജോലിയും നഷ്ടമായി. മാതാവ് വിദേശത്തായതിനാൽ ആമിനയാണു പിതാവിന്റെ ചികിത്സയും പരിചരണവും ഇളയ സഹോദരന്റെ പഠനവും എല്ലാം നോക്കുന്നത്.
ആഴ്ചയിൽ രണ്ട് ദിവസം പിതാവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിനും കൊണ്ടുപോകണം. ഇതിനിടയിലാണ് ആമിന നീറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയത്. കഴിഞ്ഞ ദിവസം എഫ്എം റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിലാണു ആമിന രാഹുൽ ഗാന്ധിയെ കാണണമെന്ന ആഗ്രഹം പറയുന്നത്. തുടർന്ന് കെഎസ്‌യു നേതാവ് മഞ്ജുക്കുട്ടൻ വിവരം ഷാഫി പറമ്പിൽ എംഎൽഎയെ അറിയിക്കുകയും കെ.സി.വേണുഗോപാൽ എംപി ഇടപെട്ട് രാഹുൽ ഗാന്ധിയെ കാണാൻ അവസരം ഒരുക്കുകയുമായിരുന്നു. ഇന്ന് 12നു വയനാട്ടിലായിരുന്നു കൂടിക്കാഴ്ച.