ആര്യങ്കാവിൽ ഭരണം യുഡിഎഫിന്
Mail This Article
തെന്മല∙ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന ആര്യങ്കാവിൽ സ്വതന്ത്രയുടെ പിന്തുണയോടുകൂടി യുഡിഎഫ് ഭരണം പിടിച്ചു. ശക്തമായ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു യുഡിഎഫ് അധികാരത്തിലെത്തിയത്. കഴിഞ്ഞ 13 ദിവസമായി രാവും പകലും നടന്ന ശക്തമായ രാഷ്ട്രീയനീക്കങ്ങളിൽ ഒരവസരത്തിൽ എൽഡിഎഫ് ഭരണം ഉറപ്പിച്ചതാണ്. എന്നാൽ സിപിഐ പ്രദേശിക നേതാക്കളുടെ കടുംപിടുത്തം ഒടുവിൽ യുഡിഎഫിനു ഗുണമായി. എൽഡിഎഫിന്റെ ജില്ലാ നേതാക്കൾ ക്യാംപ് ചെയ്താണ് സ്വതന്ത്രയെ ഉൾപ്പെടുത്തി ഭരണം പിടിക്കാൻ നീക്കം നടത്തിയത്.
സിപിഎമ്മിന്റെ ട്രേഡ് യൂണിയനായ സിഐടിയുവിന്റെ പ്രവർത്തക കൂടിയാണ് തോട്ടം തൊഴിലാളിയായ വിജയിച്ച സ്വതന്ത്ര രമണി. സിപിഐ അംഗത്തെയാണു രമണി തോൽപ്പിച്ചത്. സിപിഐ അംഗത്തെ തോൽപ്പിച്ച ആളുടെ പിന്തുണ തേടാമെന്നു സിപിഐ സമ്മതിച്ചെങ്കിലും അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഉൾപ്പെടുത്തുന്നതിൽ സിപിഐ ഉടക്കിട്ടു.
ഇതോടെ പന്തു യുഡിഎഫിന്റെ കളത്തിലെത്തി. ആദ്യത്തെ രണ്ടര വർഷക്കാലം രമണിക്കു വൈസ് പ്രസിഡന്റ് സ്ഥാനവും അവസാന രണ്ടര വർഷം പ്രസിഡന്റ് സ്ഥാനവും നൽകിയാണ് യുഡിഎഫ് കൂടെ നിർത്തിയത്.