വീട് പൊളിച്ചിറങ്ങി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; കായലിൽ ചാടിയ പ്രതി അവസാനം പിടിയിൽ
Mail This Article
അഞ്ചാലുംമൂട് ∙ മൂകയും ബധിരയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റയം ചിറയിൽ പുത്തൻവീട്ടിൽ സോളമനെ(പാപ്പി– 49)യാണ് പെരുമൺ ഭാഗത്ത് കായൽ തീരത്ത് ഒളിവിൽ താമസിക്കുന്നതിനിടെ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സിപിഒ സുമേഷ് കായലിൽ ചാടി പ്രതിയെ പിടികൂടുകയായിരുന്നു.
ഒരു മാസം മുൻപാണ് സോളമനും സുഹൃത്ത് റോജിയും ചേർന്ന് യുവതിയുടെ വീടിന്റെ ഓട് പൊളിച്ചിറങ്ങി പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. റോജി ഒളിവിൽ തുടരുകയാണ്. എസ്ഐ ഷാൻ, സിപിഒ മനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.