ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് തിളക്കമാർന്ന വിജയം
Mail This Article
ചവറ∙ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനു തിളക്കമാർന്ന വിജയം. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവച്ച വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പാണിത്.മത്സരിച്ച 3 തിരഞ്ഞെടുപ്പുകളിലും ജയിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജെ.അനിലിനെ പരാജയപ്പെടുത്തി 362 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിം ലീഗിലെ എ.എം.നൗഫൽ പറമ്പിമുക്ക് വാർഡ് നേടിയതും. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയ ചോല വാർഡ് കോൺഗ്രസിലെ അനിൽകുമാർ ഇത്തവണ പിടിച്ചെടുത്തതും യുഡിഎഫിനു വൻ നേട്ടമായി. സിപിഐ അംഗമാണ് കഴിഞ്ഞതവണ ചോല വാർഡിനെ പ്രതിനിധീകരിച്ചത്. ഇത്തവണ സിപിഎമ്മനായിരുന്നു സീറ്റ് നൽകിയത്.
സിപിഎം സ്ഥാനാർഥിയായിരുന്നു രാജു രാസ്ക പ്രചാരണത്തിനിടെ മരിച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. പറമ്പിമുക്കിൽ ബിജെപി സ്ഥാനാർഥി നെല്ലിപ്പറമ്പിൽ വിശ്വനാഥൻ പ്രചാരണത്തിനിടെ മരിച്ചതിനെത്തുടർന്നാണ് അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നത്. ആകെ 23 വാർഡുകളിൽ യുഡിഎഫ് 16, എൽഡിഎഫ് 6, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില. വോട്ടെണ്ണൽ പന്മന പഞ്ചായത്ത് ഓഫിസ് കോൺഫറൻസ് ഹാളിലായിരുന്നു.ചവറ സബ് റജിസ്ട്രാർ ഡോ.കെ.ജി.ഉമാദേവിയായിരുന്നു വരണാധികാരി. യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനു എം.പ്രസന്നൻ ഉണ്ണിത്താൻ, കോഞ്ചേരിൽ ഷംസുദ്ദീൻ, മാമൂലയിൽ സേതുക്കുട്ടൻ, പൊന്മന നിശാന്ത്, പന്മന ബാലകൃഷ്ണൻ, കിണറുവിള സലാഹുദ്ദീൻ, ഹിഷാം സംസം, ഫിറോസ് പള്ളത്ത്, തടത്തിൽ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
∙ ബിജെപിക്ക് പറമ്പിമുക്ക് വാർഡിൽ ലഭിച്ചത് 18 വോട്ടാണ്. പൊന്മന ശ്രീകുമാറായിരുന്നു ഇവിടെ സ്ഥാനാർഥി. 2–ാം നമ്പർ ബൂത്തിൽ ലഭിച്ച വോട്ട് പൂജ്യം. കഴിഞ്ഞ തവണ 36 വോട്ടാണ് ലഭിച്ചത്. പൂജ്യം ലഭിച്ച ബൂത്തിൽ 11 വോട്ട് കഴിഞ്ഞ തവണ ലഭിച്ചിരുന്നു. ബ്ലോക്ക്–ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾക്ക് വാർഡിൽ നിന്ന് 90, 98 വോട്ടുകളും ലഭിച്ചു. അതുപോലും വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേടാനായില്ല. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ചോല വാർഡിൽ ഇത്തവണ വിജയം ഉറപ്പാക്കി പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നണികൾക്ക് ഒപ്പം പ്രവർത്തിച്ച ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയി. ഇവിടെ കെ.പങ്കജാക്ഷനു 362 വോട്ടാണ് ലഭിച്ചത്. പറമ്പിമുക്കിലെ ദയനീയ പരാജയം ബിജെപിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്. ബിജെപി ജില്ലാ സെക്രട്ടറി നേരിട്ടാണ് പ്രചാരണ പ്രവർത്തനങ്ങൾ നയിച്ചത്.