ADVERTISEMENT

കൊല്ലം ∙ അണക്കെട്ടു തുറന്നു വിടുന്നതു പോലെയാണ് ഉമ്മൻ ചാണ്ടിയെ കാണുമ്പോഴുള്ള പ്രവർത്തകരുടെ ആവേശം. നേതാവിനെ മാത്രമല്ല വാഹനവും തോളിലേറ്റുമെന്നു തോന്നും.‘ പ്രിയങ്കരനാം കുഞ്ഞൂഞ്ഞേ...’ എന്ന മുദ്രാവാക്യവുമായി ചുറ്റും പ്രവർത്തകർ, ഒപ്പം നടന്നു സെൽഫി എടുക്കുന്നവർ... ഉമ്മൻചാണ്ടി എത്താൻ എത്ര വൈകിയാലും ആ ആവേശത്തിനു കുറവുണ്ടാകില്ല.ആയൂരിൽ നിന്നായിരുന്നു ഇന്നലെ ജില്ലയിലെ പ്രചാരണത്തിനു തുടക്കം. രണ്ടര മണിക്കൂർ വൈകിയാണ് എത്തിയതെങ്കിലും ഉച്ചമുതൽ കാത്തിരുന്ന ഒരാൾ പോലും മടങ്ങിയില്ല. 

ഉച്ചയ്ക്ക് 2 മുതൽ കണിക്കൊന്നപ്പൂവുമായി കാത്തുനിന്ന, കുളത്തൂപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുഭിലാഷ് കുമാറിന്റെ മക്കളായ അളകയും ആദം ചന്ദ്രശേഖരനും ഉൾപ്പെടെയുള്ള കുട്ടികൾ തിരക്കിനിടയിലും ഉമ്മൻചാണ്ടിക്ക് അതു കൈമാറി. അപ്പോൾ, വേദിയിൽ ചലച്ചിത്ര സംവിധായകൻ ബൈജു കൊട്ടാരക്കര സർക്കാർ നൽകുന്ന ഭക്ഷ്യകിറ്റിലെ അഴിമതി അക്കമിട്ടു നിരത്തുകയായിരുന്നു. സ്ഥാനാർഥി അബ്ദു റഹിമാൻ രണ്ടത്താണി ഉൾപ്പെടെ നേതൃനിര.റബർ, കശുവണ്ടി മേഖലകളിലെ പ്രതിസന്ധിയും അതിനെതിരെ സംസ്ഥാന സർക്കാരിന്റെ മുഖം തിരിക്കലും പരാമർശിച്ചു പ്രസംഗിച്ചു തുടങ്ങിയ ഉമ്മൻചാണ്ടി, മുൻ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ കാര്യങ്ങൾ വിശദീകരിച്ചു.

ഓയൂരിലേക്ക് വരുന്നതിനിടയിൽ ചെറിയ വെളിനല്ലൂരിൽ കുറെ പ്രവർത്തകർ കാത്തു നിൽക്കുന്നു. വാഹനം നിർത്തി വർത്തമാനം. സ്ഥാനാർഥി എം.എം. നസീർ നൂറിലേറെ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ഓയൂരിലേക്ക് വരുന്നു. അവരെ മറികടന്നു ഉമ്മൻചാണ്ടി ഓയൂരിലെത്തിയപ്പോൾ മൈതാനം നിറ‍ഞ്ഞു കവിഞ്ഞ ജനത്തിരക്ക്. ഏറെയും യുവതി–യുവാക്കൾ. കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പേരുള്ള ടീ ഷർട്ട് ധരിച്ച്, കൂറ്റൻ പതാകകൾ വീശി പ്രവർത്തകർ ആവേശത്തിലായി. പ്രസംഗം അവസാനിച്ചപ്പോൾ കെഎസ്‌യു പ്രവർത്തകരുടെ തകർപ്പൻ ഫ്ലാഷ് മോബ്.പൂയപ്പള്ളി ആയിരുന്നു അടുത്ത വേദി.. കണ്ണനല്ലൂർ. പള്ളിമുക്ക്, പള്ളിത്തോട്ടം, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഉമ്മൻചാണ്ടി പ്രസംഗിച്ചു ഓരോ വേദിയിലും ആൾക്കൂട്ടത്തിനും ആവേശത്തിനും കുറവുണ്ടായില്ല.

തുടർഭരണമുണ്ടായാൽ കേരളത്തിന് ആഘാതം: ഉമ്മൻ ചാണ്ടി

കൊല്ലം∙ തുടർ ഭരണം ഉണ്ടായാൽ കേരളത്തിനു താങ്ങാനാകാത്ത ആഘാതം ഉണ്ടാകുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണാർഥം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ അവകാശ വാദവും യാഥാർഥ്യവും തമ്മിൽ ഒരു ബന്ധവുമില്ല.യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യം പുനഃസ്ഥാപിക്കുന്നത് സൗജന്യ അരിവിതരണം ആയിരിക്കും. യുഡിഎഫ് സർക്കാർ തുടങ്ങി വച്ച പദ്ധതികൾ അല്ലാതെ പുതിയ ഒന്നും തുടങ്ങിയില്ല. ഇഎംഎസിന്റെ കാലം മുതലുള്ള ആകെ കടത്തിന്റെ ഇരട്ടിയാണ് 5 വർഷം കൊണ്ടുണ്ടായത്.

റബറിനു വില ഇടിഞ്ഞപ്പോൾ യുഡിഎഫ് സർക്കാർ 150 രൂപ താങ്ങുവില പ്രഖ്യാപിക്കുകയും 80 രൂപവരെ സബ്സിഡി നൽകുകയും ചെയ്തു. റബറിനു വില ഉയർന്നെങ്കിലുംഎൽഡിഎഫ് സർക്കാർ താങ്ങുവില ഉയർത്തിയില്ല. മുൻ സർക്കാർ വർഷത്തിൽ 3 തവണ സൗജന്യം കിറ്റ് നൽകിയിരുന്നു. 6,000 രൂപ വരുമാനം ഉറപ്പു വരുത്തുന്ന പദ്ധതി യുഡിഎഫ് സർക്കാർ നടപ്പാക്കും. വരുമാനമാർഗം ഇല്ലാത്ത വീട്ടമ്മമാർക്ക് 2,000 രൂപ ആശ്വാസ ധനം നൽകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com