ADVERTISEMENT

പുനലൂർ ∙ പോളിങ് ബൂത്തിൽ കോവിഡ് സുരക്ഷാ നടപടികൾക്കായി കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടി വന്നതിനാൽ പോളിങ് സാമഗ്രികൾ വിതരണം ചെയ്ത ഗവ. എച്ച്എസ് എസിൽ മണിക്കൂറുകൾ നീണ്ട തിക്കും തിരക്കും ഉണ്ടായി. വ്യക്തികൾ തമ്മിൽ നിശ്ചിത അകലം പാലിക്കുന്നതിന് ആവശ്യമായ മുൻകരുതൽ എടുത്തിരുന്നെങ്കിലും രാവിലെ എട്ടു മണിയോടെ മൂവായിരത്തിലധികം ഉദ്യോഗസ്ഥർ ഒന്നിച്ച് എത്തിയതോടെ പ്രശ്നമായി.പോളിങ് സാമിഗ്രികളുടെ വിതരണം സംബന്ധിച്ച് ഉച്ചഭാഷിണിയിലൂടെ കൃത്യമായി നിർദേശങ്ങൾ നൽകിയെങ്കിലും സ്കൂൾ അങ്കണത്തിലെ പന്തലിനുള്ളിലെ തിരക്കു കാരണം നിയമന ഉത്തരവുകൾ കൈപ്പറ്റാൻ ഉദ്യോഗസ്ഥർക്ക് കാലതാമസം നേരിട്ടു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവി പാറ്റ് യന്ത്രങ്ങളും മറ്റ് പോളിങ് സാമഗ്രികളും കോവിഡ് പ്രതിരോധ കിറ്റുകളും പ്രത്യേകം കൗണ്ടറുകൾ വഴിയാണ് വിതരണം ചെയ്തത്. പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയവർക്ക് ചെമ്മന്തൂർ സ്റ്റേഡിയത്തിൽ നിന്നും വാഹനം എത്തുംവരെ വരെ പന്തലിൽ ‌ കാത്തുനിൽക്കേണ്ട‌ി വന്നതും തിരക്കിന് കാരണമായി. കുറച്ചുപേർ ദേശീയപാതയിലേക്ക് ഇറങ്ങിയെങ്കിലും വെയിലിന്റെ കാഠിന്യം മൂലം ബുദ്ധിമുട്ടി.കുറ്റമറ്റ നിലയിൽ വിതരണം പൂർത്തീകരിക്കുന്നതിന് വരണാധികാരി തെന്മല ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എസ്.സൺ, ഉപ വരണാധികാരി അഞ്ചൽ ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ കെ.പി. ശ്രീജ റാണി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്

ജീവനക്കാരുടെ എണ്ണം വർധിച്ചതോടെയാണ് പ്രശ്നമായത്. കോവിഡ് പ്രതിരോധത്തിനുള്ള സാനിറ്റൈസർ, മാസ്ക്കുകൾ, തെർമൽ സ്കാനർ ഉൾപ്പെടെയുള്ള പ്രത്യേക കിറ്റ് കൂടി വിതരണം ചെയ്യേണ്ടി വന്നതിനാൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഇരട്ടി ഭാരമായി. ഉദ്യോഗസ്ഥർക്ക് ബൂത്തുകളിലേക്ക് പോകുന്നതിനായി കെഎസ്ആർടിസി അടക്കമുള്ള ബസുകൾ രാവിലെ ദേശീയപാതയുടെ വശത്ത് പാർക്കു ചെയ്തിരുന്നു. എന്നാൽ ഇത് ഗതാഗതക്കുരുക്കിന് കാരണമായതോടെ ഇവ സ്റ്റേഡിയത്തിലേക്ക് മാറ്റി. ഇതിനിടെ ഉച്ചയോടെ മാർക്കറ്റ് റോഡിൽ 15 മിനിറ്റോളം ഗതാഗതക്കുരുക്കുണ്ടായി. പോളിങ് കഴിഞ്ഞ് 312 ബൂത്തുകളിൽ നിന്നും തിരികെ എത്തിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ ഗവ. എച്ച്എസ് എസിലാണ് ശേഖരിക്കുന്നത്. ഇവ പിന്നീട് സ്ട്രോങ് റൂമിലേക്ക് മാറ്റും. സായുധധാരികളായ പൊലീസിന്റെ കാവലും ഏർപ്പെടുത്തും. പുനലൂരിൽ നിന്നും 50 കിലോ മീറ്റർ അകലെ വരെ ബൂത്തുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com