പ്ലാസ്റ്റിക് നിർമാർജനം: മലയാളി വിദ്യാർഥിയുടെ ലേഖനം യുഎൻ ക്രോണിക്കിളിൽ
Mail This Article
കൊല്ലം∙ പ്ലാസ്റ്റിക് നിർമാർജനത്തെ ആസ്പദമാക്കി മലയാളി വിദ്യാർഥി എഴുതിയ ലേഖനം ഐക്യ രാഷ്ട്ര സംഘടനയുടെ മാസികയായ യുഎൻ ക്രോണിക്കിളിൽ പ്രസിദ്ധീകരിച്ചു. പഞ്ചാബ് ചിത്‌കാര സർവകലാശാലയിലെ എംബിഎ വിദ്യാർഥി കൊല്ലം നീരാവിൽ ‘സാനിക’യിൽ ആസിഫ് അയൂബിന്റെ ലേഖനമാണു പ്രസിദ്ധീകരിച്ചത്.ഐക്യരാഷ്ട്ര സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രമുഖരുടെ ലേഖനങ്ങളാണ് യുഎൻ ക്രോണിക്കിളിൽ സാധാരണ പ്രസിദ്ധീകരിക്കാറുള്ളത്.
അപൂർവമായാണ് മറ്റു ലേഖനങ്ങൾ പരിഗണിക്കുന്നത്. മലയാളി വിദ്യാർഥിയുടെ ലേഖനം ആദ്യമായാണ് പ്രസിദ്ധീകരിക്കുന്നതെന്നു പറയുന്നു. ചിത്‌കാര സർവകലാശാലയുടെ നേതൃത്വത്തിൽ പഞ്ചാബിലെ 5 വില്ലേജുകളിൽ തുടക്കമിട്ട പ്ലാസ്റ്റിക് നിർമാർജന ബോധവൽക്കരണ പദ്ധതിയെ ആസ്പദമാക്കിയാണ് ആസിഫ് ലേഖനം എഴുതിയത്. പഞ്ചായത്തുകൾ പരാജയപ്പെടുന്നിടത്ത് സർവകലാശാലകൾക്ക് വിജയം നേടാൻ കഴിയുന്ന പദ്ധതിയാണ് ചിത്‌കാര സർവകലാശാല ആരംഭിച്ചത്.
യുഎൻ അക്കാദമിക് ഇംപാക്ടിന്റെ സഹകരണത്തോടെയാണു പദ്ധതി തുടങ്ങിയത്. യുഎൻ അക്കാദമിക് ഇംപാക്ടിന്റെ കീഴിൽ ഇന്ത്യയിൽ നൂറോളം കലാലയങ്ങളുണ്ട്. ഇവയെ കൂടി പങ്കാളികളാക്കി രാജ്യവ്യാപകമായി പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനരുത്പാദനം നടത്തുക എന്നിവയിലൂടെ പ്ലാസ്റ്റിക്കിന്റെ ഭീഷണി മറികടക്കുകയാണു ലക്ഷ്യം.
സാമൂഹിക സേവനത്തിനു 2019ൽ സംസ്ഥാന സർക്കാരിന്റെ സ്വാമി വിവേകാനന്ദ പുരസ്കാരം ലഭിച്ച ആസിഫ് സാങ്കേതിക സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.എസ്. അയൂബിന്റെയും ടികെഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ലിബിനയുടെയും മകനാണ്. ടികെഎം എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥിയാണ്. ചെലവു കുറഞ്ഞ പാർപ്പിട നിർമാണവുമായി ബന്ധപ്പെട്ട് ഏതാനും വർഷം മുൻപു ഐക്യ രാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് പ്രോജക്ട് അവതരിപ്പിച്ച ടികെഎം എൻജിനീയറിങ് കോളജ് സംഘത്തിലെ 2 വിദ്യാർഥികളിൽ ഒരാളാണ് ആസിഫ്.