ADVERTISEMENT

പുനലൂർ  നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണു സിപിഐയിലെ പി.എസ്. സുപാൽ മൂന്നാം തവണയും പുനലൂരിന്റെ നിയമസഭ സാമാജികനാകുന്നത്. 37007 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുൻ എംഎൽഎയും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ പരാജയപ്പെടുത്തിയത്. പി.എസ്. സുപാലിന് 80428 വോട്ടും അബ്ദുറഹിമാൻ രണ്ടത്താണിക്ക് 43421 വോട്ടുകളും എൻഡിഎ സ്ഥാനാർഥി  ആയൂർ മുരളിക്ക് 20969 വോട്ടുകളുമാണു ലഭിച്ചത്. മറ്റു സ്ഥാനാർഥികൾക്കു ലഭിച്ച വോട്ടുകൾ: പ്രകാശ് അഞ്ചൽ 407, കെ. മഹേഷ് 407, തെന്മല നാഗരാജൻ 264, ഷിബി എം. സ്‌കറിയ 617, നോട്ട 688. 

 2016 ൽ കെ. രാജു 33582 വോട്ടുകൾക്ക് എ. യൂനൂസ്‌കുഞ്ഞിനെ പരാജയപ്പെടുത്തിയതായിരുന്നു മണ്ഡലത്തിന്റെ റെക്കോർഡ് ഭൂരിപക്ഷം. 2006 ൽ കെ. രാജു യുഡിഎഫിലെ എം.വി. രാഘവനെ 7925 വോട്ടുകൾക്കും 2011 ൽ കോൺഗ്രസിലെ ജോൺസൺ ഏബ്രഹാമിനെ 18005 വോട്ടുകൾക്കും പരാജയപ്പെടുത്തി. 1996 ൽ പി.എസ്. സുപാലിന്റെ പിതാവ് പി.കെ. ശ്രീനിവാസൻ മരണമടഞ്ഞ ശേഷം നടന്ന വോട്ടെണ്ണലിൽ 6698 വോട്ടുകൾക്കു വിജയിച്ചിരുന്നു. 

അതേവർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഭാരതീപുരം ശശിയെ 21333 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. എന്നാൽ 2001 ൽ കോൺഗ്രസ് സ്ഥാനാർഥിയായി ഹിദുർ മുഹമ്മദ് വന്നതോടെ സുപാലിന്റെ ഭൂരിപക്ഷം 1543 ആയി കുറഞ്ഞു. ഒന്നര പതിറ്റാണ്ടിനു ശേഷം അങ്കത്തട്ടിൽ ഇറങ്ങിയ സുപാൽ  മണ്ഡലം കണ്ട എക്കാലത്തെയും മികച്ച ഭൂരിപക്ഷത്തിലാണു വിജയിച്ചത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിക്കു മണ്ഡലത്തിൽ 18,666 വോട്ട് ലീഡ് ലഭിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 13,119 ലീഡും ലഭിച്ചിരുന്നു.

പുനലൂരിന്റെ വിജയവഴിയിൽ സിപിഐ

കേരള സംസ്ഥാന രൂപീകരണം മുതൽ ഉപതിരഞ്ഞെടുപ്പുകൾ അടക്കം 18 തിരഞ്ഞെടുപ്പുകളിൽ 14 തവണയും പുനലൂർ മണ്ഡലത്തിൽ വിജയിച്ചതു സിപിഐ. 15 വർഷം മുൻപു നടന്ന പുനർനിർണയത്തിൽ  തെന്മല, ആര്യങ്കാവ് പഞ്ചായത്തുകൾ പുനലൂരിനോടു കൂട്ടിച്ചേർക്കുകയും  അലയമൺ പഞ്ചായത്തിനെ ചടയമംഗലത്തേക്കു മാറ്റുകയും ചെയ്തതു മുതൽ ഈ മണ്ഡലം ഇടതുപക്ഷത്തിനു കൂടുതൽ വളക്കൂറുള്ള മണ്ണായി മാറി. 

തർക്കങ്ങളില്ലാതെ സുപാലിനെ സ്ഥാനാർഥിയാക്കിയതും ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾ നേരത്തേ ആരംഭിച്ചതും പാർട്ടിക്കു ഗുണമായി. കിഴക്കൻമേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവും തൊഴിലാളി സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പി. എസ്. ശ്രീനിവാസന്റെ മകനെന്ന പരിവേഷവും ചെറുപ്പക്കാരിലെ നിർണായക സ്വാധീനവും മൂലം പ്രചാരണത്തിന്റെ തുടക്കം മുതൽ സുപാലിന് അനുകൂലമായിരുന്നു കാറ്റ്. തന്റെ കർമ മണ്ഡലത്തിൽ കൂടുതൽ ഭൂരിപക്ഷത്തോടെ സുപാലിനു വിജയിക്കാനായതു സർക്കാരിന്റെ പ്രവർത്തനമികവു കൊണ്ടു കൂടിയാണെന്നു മന്ത്രി കെ. രാജു പറഞ്ഞു. 

ഫലപ്രഖ്യാപനത്തിനുശേഷം സുപാലിനോടൊപ്പം  കെ. കൃഷ്ണപിള്ള സ്മാരകത്തിലെത്തിയപ്പോഴാണു മന്ത്രി ഇക്കാര്യം പറഞ്ഞത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ  വോട്ടായി മാറിയെന്നും പറഞ്ഞു. വർഗീയതയെ ജനം പുച്ഛിച്ചു തള്ളിയെന്നും കേരളത്തെ സഹായിക്കാത്ത കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരായ വിധിയെഴുത്താണ് ഇതെന്നും കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com