‘നൂറ് സീറ്റോടെ’ ഇടതുവിജയം പ്രവചിച്ചു; യാഥാർഥ്യമായതറിഞ്ഞു ബാലകൃഷ്ണപിള്ളയുടെ മടക്കം
Mail This Article
കൊട്ടാരക്കര∙ ‘നൂറ് സീറ്റോടെ പിണറായി സർക്കാർ അധികാരത്തിൽ തുടരും’. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുൻപ് ആർ.ബാലകൃഷ്ണപിള്ള പ്രവചിച്ചു. പ്രവചനം യാഥാർഥ്യവുമായി പൊരുത്തപ്പെടുത്തി, മകന്റെ വിജയവും അറിഞ്ഞ് രാഷ്ട്രീയത്തിലെ അതികായകൻ മടങ്ങി. കൊട്ടാരക്കര കീഴൂട്ട് വീട്ടിലെത്തിയ പോളിങ് ഓഫിസർ നൽകിയ തപാൽ ബാലറ്റിൽ വോട്ട് ചെയ്ത ശേഷമായിരുന്നു പ്രതികരണം. തപാൽവോട്ടിൽ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ.ബാലഗോപാലിന് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പർ പല തവണ പരിശോധിച്ചു.
വോട്ട് ഉറപ്പാക്കാൻ. പത്തനാപുരത്ത് കെ.ബി.ഗണേഷ്കുമാറും വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. വോട്ടെണ്ണൽ ദിനത്തിൽ ആശുപത്രി കിടക്കയിലെത്തിയ ഉറ്റവർ വിജയവിവരം ബാലകൃഷ്ണപിള്ളയെ അറിയിച്ചു. ആശുപത്രി കിടക്കയിലും ആർ. ബാലകൃഷ്ണപിളളയ്ക്ക് ജീവവായു ആയിരുന്നു രാഷ്ട്രീയം. കാണാനെത്തുന്നവരോട് കുശലം അന്വേഷിക്കുന്നത് രാഷ്ട്രീയ വിഷയങ്ങളാണ്. പഴയ രാഷ്ട്രീയ കാര്യങ്ങൾ അക്കമിട്ട് നിരത്തും. വർഷവും തീയതിയും സമയവും തെറ്റാറില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കിടക്കയിലായി.
പ്രവർത്തകർക്കും നേതാക്കൾക്കും നിർദേശവും ഉത്തരവാദിത്തങ്ങളും അദ്ദേഹം നേരിട്ട് നൽകി. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിന്റെ ചുമതല വഹിച്ചു. പാർട്ടി മുന്നണി സ്ഥാനാർഥികൾ അദ്ദേഹത്തിന്റെ അനുഗ്രഹം തേടാൻ കാത്തു നിന്നു. പത്തനാപുരത്ത് കെ.ബി. ഗണേഷ്കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫിസ് ഉദ്ഘാടനം ചെയ്യാൻ അവസാനനാളുകളിൽ ആർ.ബാലകൃഷ്ണപിള്ള എത്തി.