ADVERTISEMENT

കൊല്ലം∙ വിവാഹത്തിനു മുൻപു തന്നെ വിസ്മയയെ കിരൺ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വിസ്മയയുടെ അമ്മ സജിത വി.നായർ. വിവാഹനിശ്ചയത്തിനു ശേഷം വിസ്മയ പഠിക്കുന്ന കോളജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞു വിവാഹത്തിനു മുൻപു തന്നെ വിസ്മയയെ കിരൺ മർദിച്ചിരുന്നു.

വിസ്മയയുടെ മൃതദേഹം സംസ്കരിച്ച കുടുംബവീട്ടിലെ സ്ഥലം.

അടുത്തസമയത്തു മാത്രമാണ് ഇക്കാര്യം മകൾ പറഞ്ഞതെന്നും സജിത പറഞ്ഞു. കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് വീട്ടിൽ വന്നു വഴക്കുണ്ടാക്കിയിട്ടുണ്ട്. അന്നു വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞു. വിവാഹത്തിന് ഞങ്ങൾ കിരണിനെ അണിയിച്ച മാല ഊരി എറിഞ്ഞു. ഞങ്ങളുടെ മുന്നിലിട്ടു വിസ്മയയെയും തടസ്സം പിടിച്ച സഹോദരൻ വിജിത്തിനെയും മർദിച്ചു.

നാട്ടുകാർ കൂടിയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയിൽ വച്ചു പിടികൂടി. മദ്യലഹരിയിൽ അന്നു പൊലീസിനെയും ആക്രമിച്ചു. പിന്നീട് കുറേക്കാലം വിസ്മയ തങ്ങൾക്കൊപ്പം തന്നെ കഴിഞ്ഞുവെന്നും സജിത പറയുന്നു. ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹ മോചനം തേടാമെന്നും തീരുമാനിച്ചു. ഇതിനായി മാർച്ച് 25ന് സമുദായനേതാക്കൾ ഇടപെട്ടു ചർച്ച നിശ്ചയിച്ചു. ഇതറിഞ്ഞു കിരൺ വിസ്മയയെ വീണ്ടും ഫോൺ ചെയ്തു തുടങ്ങി.

വിസ്മയയുടെ പിതാവ് ത്രിവിക്രമനോട് റൂറൽ എസ്പി കെ.ബി രവി വിവരങ്ങൾ ചോദിച്ചറിയുന്നു.

തന്റെ ജന്മദിനത്തിനു മുൻ‍പ് വീട്ടിൽ തിരിച്ചു വന്നില്ലെങ്കിൽ ഇനി ഒരിക്കലും വരേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജിൽ പോയ വിസ്മയ, കിരൺ അവിടെ ചെന്നു വിളിച്ചപ്പോൾ ഒപ്പം പോയത്. അങ്ങോട്ടേക്കു വീണ്ടും പോയ ശേഷം എന്നെ മാത്രമേ വിളിച്ചിരുന്നുള്ളൂ. അതിനും കിരൺ പ്രശ്നമുണ്ടാക്കി. 

സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിച്ചു. എന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അടുത്തിടെയായി അവളുടെ വിഷമങ്ങൾ കൂട്ടുകാരികളോടാണ് കൂടുതലായി പറഞ്ഞിരുന്നത്. ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി എന്നോട് അവൾ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കിൽ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി– സജിത പറയുന്നു.

വിസ്മയയുടെ അമ്മ സജിത വി നായരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു.

‘അവർ അവളെ കൊന്നതാണ്’

കൊല്ലം∙ ‘‘എന്റെ മകളുടെ ഫോട്ടോ കണ്ടിട്ടില്ലേ, എന്തു സുന്ദരിയായിരുന്നു അവൾ. മരിക്കുന്ന സമയത്തും അവളുടെ നഖങ്ങളിൽ ഭംഗിയായി ക്യൂട്ടക്സ് ഇട്ടിരുന്നു. മരിക്കാൻ തീരുമാനിച്ചയാൾ അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കില്ല. അവർ അവളെ കൊന്നതാണ്’’– പൊട്ടിക്കരഞ്ഞുകൊണ്ട് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ പറഞ്ഞു. സുഹൃത്തുക്കളെപ്പോലെയായിരുന്നു ഞാനും മകളും.

ഒരിക്കൽ ഞാൻ മകളെക്കാണാൻ അവളുടെ ഭർതൃഗൃഹത്തിൽ പോയപ്പോൾ അവൾ ആ വീട്ടിലെ എല്ലാവരുടെയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കുകയാണ്. അതുകണ്ട് സങ്കടമായി അടുത്ത ദിവസം തന്നെ ഞാൻ ഒരു വാഷിങ് മെഷീൻ വാങ്ങി അവരുടെ വീട്ടിൽ എത്തിച്ചു.കിരൺ മദ്യപിച്ച് ഇവിടെ വന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ മാത്രമാണ് അവന്റെ സ്വഭാവം എനിക്കു മനസ്സിലായത്. ഈ ബന്ധം ഇനി വേണ്ട എന്ന് അന്നു തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, അവൻ എന്റെ മകളെ പറഞ്ഞു വിശ്വസിപ്പിച്ച് കൊണ്ടുപോയതാണ്.

വിസ്മയയുടെ സഹോദരൻ വിജിത്ത്

‘വിസ്മയയുടെ ഫോണിൽ ഞങ്ങളുടെ നമ്പരുകൾ കിരൺ ബ്ലോക്ക് ചെയ്തു’

കൊല്ലം ∙വഴക്കിനെത്തുടർന്ന് വീട്ടിൽ വന്നു നിന്ന സമയത്താണ് സ്ത്രീധനത്തിന്റെ പേരിൽ മർദിക്കുന്ന കാര്യം വിസ്മയ ‍ഞങ്ങളോട് പറയുന്നതെന്നു സഹോദരൻ വിജിത്ത്. അക്കാലത്താണ് മർദനമേറ്റ ചിത്രങ്ങളും മറ്റും കാണിക്കുന്നത്. അത് മരിച്ചതിന്റെ തലേദിവസം അയച്ചതാണെന്ന പ്രചാരണം തെറ്റാണ്. മാസങ്ങൾക്കു മുൻപുള്ളതാണിതെന്നും വിജിത്ത് പറഞ്ഞു.

ഇനി കിരണിന്റെ വീട്ടിലേക്ക് അയയ്ക്കേണ്ടെന്നാണ് ഞങ്ങൾ തീരുമാനിച്ചത്. എന്നാൽ വീട്ടിൽ നിന്ന് പരീക്ഷയെഴുതാൻ കോളജിൽ പോയ വിസ്മയയെ കിരൺ അവിടെ എത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വിവരങ്ങൾ അച്ഛനെയും എന്നെയും അറിയിക്കാതിരിക്കാൻ വിസ്മയയുടെ ഫോണിൽ ഞങ്ങളുടെ ഫോൺ നമ്പരുകൾ അയാൾ ബ്ലോക്ക് ചെയ്തു.

സ്ത്രീധനത്തിന്റെ പേരിൽ സഹോദരി വിഷമിക്കുന്ന സമയത്താണ് എന്റെ വിവാഹം നടക്കുന്നത്. അതുകൊണ്ട് സ്ത്രീധനം ഒഴിവാക്കാൻ എന്റെ വിവാഹസമയത്ത് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു. എന്റെ വിവാഹം അച്ഛനും അമ്മയും ചേർന്ന് കിരണിന്റെ വീട്ടിൽപോയി വിളിച്ചെങ്കിലും ആരും വന്നില്ല– വിജിത്ത് പറയുന്നു.

‘അന്നത്തെ ഒത്തുതീർപ്പ് വിസ്മയയുടെ മരണത്തിലേക്ക് നയിച്ചു’

കൊല്ലം∙ കിരൺ ഇപ്പോഴും സർക്കാർ ജോലിയിൽ തുടരാൻ കാരണം ഭാര്യയുടെ ദയ കൊണ്ടാണെന്നു വിസ്മയയുടെ ബന്ധുക്കൾ. വിസ്മയയുടെ സഹോദരനെയും തുടർന്ന് പൊലീസിനെയും മർദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം. കിരണിന്റെ ഒരു മേലുദ്യോഗസ്ഥനാണ് ചർച്ചയ്ക്കു വന്നത്. അദ്ദേഹം ഞങ്ങളുടെ മുന്നിൽ വച്ച് അവനെ ശകാരിച്ചു.മാപ്പു നൽകണമെന്ന് അഭ്യർഥിച്ചെങ്കിലും തീരുമാനം നിങ്ങളാണ് എടുക്കേണ്ടതെന്നു പറഞ്ഞു.

എസ്. കിരൺകുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്.

കേസുമായി മുന്നോട്ടുപോകാനായിരുന്നു ഞങ്ങൾ നിശ്ചയിച്ചത്.അപ്പോൾ വിസ്മയ സഹോദരൻ വിജിത്തിനോട് പറഞ്ഞു: ‘‘ജോലി കളയേണ്ട ചേട്ടാ. നമ്മളായിട്ട് ആ വീട്ടിലെ വരുമാനം കളയണ്ട. ഞാനിനി ആ വീട്ടിലേക്കു പോകുന്നില്ല.’ വിസ്മയയുടെ ഈ വാക്കുകളാണ് നിയമനടപടികൾ വേണ്ടന്നു വയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് സഹോദരൻ വിജിത്ത്.വി. നായർ പറഞ്ഞു. അന്നത്തെ ഒത്തുതീർപ്പാണ് വിസ്മയയുടെ മരണത്തിൽ കലാശിച്ചതെന്ന ദുഃഖവും വിജിത്ത് പങ്കുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com