ടോറസ് ലോറി വീടിന് മുകളിലേക്ക്; ഉറങ്ങികിടന്നിരുന്ന കുട്ടികളടക്കം വീട്ടിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു
Mail This Article
ഇടമൺ∙ സിമന്റ് കയറ്റി വന്ന ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. ഉറങ്ങികിടന്നിരുന്ന കുട്ടികളടക്കം വീട്ടിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ ഇടമൺ 34 ന് സമീപം കുന്നുംപുറത്ത് വ്യാഴം രാത്രി 11 ന് ആയിരുന്നു അപകടം. ആലംകുളത്ത് നിന്നു പുനലൂരിലേക്ക് സിമന്റുമായി വന്ന ടോറസാണ് മറിഞ്ഞത്. പാതയിൽ നിന്നു താഴ്ചയിലുള്ള പ്രിയദർശിനി ഭവനിൽ അനിൽകുമാറിന്റെ വീടിനോട് ചേർന്നാണ് ലോറി തലകീഴായി മറിഞ്ഞത്.
ഉഗ്രമായ ശബ്ദം കേട്ട് അനിൽകുമാറും ഭാര്യ ആരതിയും ഉറങ്ങിക്കിടന്നിരുന്ന രണ്ടു മക്കളെയും എടുത്തുകൊണ്ട് പുറത്തേക്ക് ഓടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മുൻപിലുണ്ടായിരുന്ന മറ്റൊരു ചരക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കവെയാണ് സിമന്റ് ലോറി നിയന്ത്രണം വിട്ട് പാതയ്ക്കു താഴേക്കു മറിഞ്ഞത്. അപകടം നടന്നയുടൻ, പരുക്കേൽക്കാതിരുന്ന ഡ്രൈവർ ഓടിരക്ഷപ്പെട്ടു. അപകടം നടക്കുന്നത് കണ്ട് ഇതിനോട് ചേർന്നുള്ള വീട്ടിലെ വയോധികയായ രാജമ്മ മോഹാലസ്യപ്പെട്ടു നിലത്ത് വീണു. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിനു മുകളിലേക്ക് അടുത്തിടെ ലോറി മറിഞ്ഞ് നാശം നേരിട്ടിരുന്നു. ഓടും കോൺക്രീറ്റുമായുള്ള അനിൽകുമാറിന്റെ വീടിനു ഭാഗികമായി നാശം നേരിട്ടു. പാതയുടെ ഏറ്റവും വീതി കുറവുള്ള ഭാഗമാണ് കുന്നുംപുറം.