മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു നിർദേശം; കായലോരത്ത് അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം നീക്കി
Mail This Article
അഞ്ചാലുംമൂട് ∙ ശക്തമായ മഴയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവനും അഷ്ടമുടി കായലോരത്ത് അടിഞ്ഞു. പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്തിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് നിർദേശം നൽകി. അഷ്ടമുടി വീരഭദ്ര ക്ഷേത്ര കടവിനും ബോട്ട് ജെട്ടിക്കും ഡിടിപിസിയുടെ കെട്ടിടത്തിനും സമീപമാണ് പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിട്ടുള്ളത്. മഴ ശക്തമായതോടെ മറ്റുള്ള ഇടങ്ങളിൽ നിന്നു കായലിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിലും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിരുന്നു.
അഷ്ടമുടിയുടെ സൗന്ദര്യം ആസ്വദിക്കാനായി കഴിഞ്ഞ ദിവസം എത്തിയവരിൽ ആരോ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇമെയിൽ അയയ്ക്കുകയായിരുന്നു.തുടർന്ന് അടിയന്തരമായി പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കാൻ തൃക്കരുവ പഞ്ചായത്തിനു നിർദേശം നൽകുകയായിരുന്നു. ഇന്നലെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഷ്ടമുടി പ്രദേശത്ത് അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു.