വിസ്മയ കേസ്: എതിർ വിസ്താരം തുടരുന്നു
Mail This Article
കൊല്ലം∙ വിസ്മയ കേസിൽ ഒന്നാം സാക്ഷിയും വിസ്മയയുടെ പിതാവുമായ ത്രിവിക്രമൻ നായരുടെ എതിർ വിസ്താരം തുടരുന്നു. കൊല്ലം ഒന്നാം അഡിഷനൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത്ത് മുൻപാകെയാണ് വിചാരണ. വിസ്മയയ്ക്ക് എവിടെയെങ്കിലും പോകാൻ കാർ ഇല്ലെങ്കിൽ നാണക്കേട് ആകുമെന്നു കണ്ടു പ്രതി കിരണിന്റെ തലയിൽ കെട്ടിവച്ചതാണ് കാർ എന്ന പ്രതിഭാഗത്തിന്റെ ആരോപണം ത്രിവിക്രമൻ നായർ നിഷേധിച്ചു.
മകൻ വിജിത്തിന്റെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനെയും കൂട്ടി വിസ്മയ വരണമെന്ന് അറിയിച്ചെങ്കിലും കിരൺ വന്നില്ല. ഈ വിരോധം കൊണ്ടാണു വിസ്മയയെ ഭർതൃവീട്ടിൽ നിന്നു പിതാവു കൂട്ടിക്കൊണ്ടു പോയതെന്ന പ്രതിഭാഗത്തിന്റെ ആരോപണവും സാക്ഷി നിഷേധിച്ചു. കിരണിനെ വിസ്മയ ഫോൺ വിളിച്ച് അനുവാദം വാങ്ങിയാണു വീട്ടിലേക്കു പോയത് എന്ന ചോദ്യത്തിന്, തനിക്കറിയില്ല എന്നായിരുന്നു സാക്ഷിയുടെ മറുപടി. 2021 ജനുവരി 11നും വിസ്മയയും കിരണും ഫോണിലൂടെ നടത്തിയ സംഭാഷണം കോടതിയിൽ കേൾപ്പിച്ചു. ഇരുവരുടെയും ശബ്ദം സാക്ഷി തിരിച്ചറിഞ്ഞു.
വിവാഹത്തിനു നൽകിയ കാർ വാങ്ങിയതു മുഴുവൻ പണവും നൽകിയാണ് എന്നു ത്രിവിക്രമൻ നായർ പറഞ്ഞതായി മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ അനീഷ് കിരണിനോടു പറഞ്ഞതായി അറിയുമോ എന്നു പ്രതിഭാഗത്തിനു ചോദ്യത്തിന് അറിയില്ല എന്നായിരുന്നു സാക്ഷിയുടെ മറുപടി. റജിസ്ട്രേഷൻ നടത്തിയ നടത്തിയ സമയത്താണ് ഇങ്ങനെ പറഞ്ഞതെന്ന് പ്രതിഭാഗം ആരോപിച്ചു. പ്രതിക്കുവേണ്ടി അഡ്വ സി. പ്രതാപചന്ദ്രൻ പിള്ളയാണ് എതിർവിസ്താരം നടത്തിയത്. ഇന്നും തുടരും.