ADVERTISEMENT

കൊല്ലം∙കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോയും ഇന്റർനെറ്റിൽ തിരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ സിറ്റി പൊലീസ് വ്യാപക പരിശോധന നടത്തി.  മരിച്ചു പോയ വ്യക്തിയുടെയും വിദേശത്തു പോയ വ്യക്തിയുടെയും സിം കാർഡുകൾ ഉപയോഗിച്ച് അശ്ലീലം തിരഞ്ഞവരും പശ്ചിമബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളിയും വിദ്യാർഥികളും യുവാക്കളും പ്രഫഷനലുകളും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായിരുന്നു ജില്ലയിലെ പരിശോധനകളും. അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണുകയും പങ്കുവയ്ക്കുകയും ചെയ്തതിന് ഉപയോഗിച്ച പതിനേഴോളം ഡിജിറ്റൽ ഉപകരണങ്ങളാണു പൊലീസ് പിടിച്ചെടുത്തത്. ഇവ കോടതി മുഖാന്തരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫൊറൻസിക് സയൻസ് ലാബിലേക്ക് അയച്ചു.

കൊല്ലം വെസ്റ്റ്, ഇരവിപുരം, കണ്ണനല്ലൂർ, പാരിപ്പളളി, ചവറ, തെക്കുംഭാഗം, അഞ്ചാലുംമൂട്, കൊട്ടിയം, കരുനാഗപ്പളളി എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് 14 കേസുകളിലായി മൊബൈൽ ഫോൺ, ലാപ്ടോപ്, ഡെസ്ക് ടോപ്, വൈഫൈ ഡോംഗിൾ, സിം കാർഡുകൾ തുടങ്ങിയ 17 ഉപകരണങ്ങളാണു പിടികൂടിയത്. സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനു സംസ്ഥാന പൊലീസ് ആസ്ഥാനത്തും ജില്ലാ പൊലീസ് ആസ്ഥാനത്തും പ്രവർത്തിക്കുന്ന സൈബർ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണു പരിശോധനകൾ നടത്തിയത്. 

പിടികൂടിയ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധന ഫലം വന്ന ശേഷം കുറ്റവാളികൾക്ക് എതിരെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ അറിയിച്ചു. 4 അസിസ്റ്റന്റ് കമ്മിഷണർമാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 22 കേന്ദ്രങ്ങളിലാണു റെയ്ഡ് നടന്നത്. സി ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സോണി ഉമ്മൻ കോശിയുടെ നേതൃത്വത്തിൽ സിറ്റി സൈബർ സെല്ലാണു റെയ്ഡ് നടപടികൾ ഏകോപിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com