ഡോക്ടറുടെ സുഹൃത്ത് ചമഞ്ഞെത്തി, 15,000 രൂപ തട്ടി; ഫോണിൽ സംസാരിച്ചു വിശ്വസിപ്പിച്ചു...
Mail This Article
പുത്തൂർ ∙ ഡോക്ടറുടെ സുഹൃത്ത് ചമഞ്ഞെത്തിയ ആൾ ഹോമിയോ ക്ലിനിക്കിൽ നിന്ന് 15,000 രൂപ തട്ടിയെടുത്തു കടന്നു. പുത്തൂർ എസ്ആർകെ ഹോമിയോ ക്ലിനിക്കിൽ നിന്നാണ് പണം തട്ടിയെടുത്തത്. ചൊവ്വ വൈകിട്ട് 3ന് ആയിരുന്നു സംഭവം. പരിചയം നടിച്ചു കരുനാഗപ്പള്ളിയിലെ സ്കാനിങ് സെന്ററിൽനിന്ന് അന്നേദിവസം പണം തട്ടിയയാൾ തന്നെയാണിതെന്നാണു പ്രാഥമിക നിഗമനം. ഉടമയും ചീഫ് ഫിസിഷ്യനുമായ ഡോ.കെ.നന്ദകുമാറിന്റെ അടുത്ത സുഹൃത്താണെന്നു പരിചയപ്പെടുത്തിയാണ് ഇയാൾ ക്ലിനിക്കിലെത്തിയത്.
ഡോക്ടർ പരിശോധന കഴിഞ്ഞു ക്ലിനിക്കിൽ നിന്നു പോയ ശേഷമായിരുന്നു വരവ്. ക്ലിനിക്കിനോടു ചേർന്നുള്ള ലാബിലെ ജീവനക്കാരി മാത്രമായിരുന്നു ഈ സമയം സ്ഥലത്തുണ്ടായിരുന്നത്. ഡോക്ടറോടു സംസാരിക്കുന്നു എന്ന നാട്യത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടാണ് ഇയാൾ പണം ആവശ്യപ്പെട്ടത്.
15,000 രൂപ വേണമെന്നും മറ്റൊരു സുഹൃത്ത് ഈ തുക ഉടൻ തന്നെ തിരികെ ഏൽപിക്കുമെന്നും പറഞ്ഞു. ഫോണിൽ സംസാരിക്കുന്നത് വിശ്വസനീയമായ തരത്തിലായിരുന്നതിനാൽ ജീവനക്കാരി പണം നൽകുകയും ഉടൻ തന്നെ ഇയാൾ സ്ഥലം വിടുകയും ചെയ്തു. പക്ഷേ പിന്നീട് ഡോക്ടർ വിവരം അറിഞ്ഞപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായത്. ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ചു പൊലീസിനു സൂചനകൾ ലഭിച്ചതായാണു വിവരം.