പൊതുനിരത്തിലെ ബൈക്ക് അഭ്യാസം: നടപടി കടുപ്പിക്കാൻ മോട്ടർ വാഹന വകുപ്പ്
Mail This Article
ആയൂര്‍ ∙ പൊതുനിരത്തിൽ മത്സരഓട്ടവും അഭ്യാസങ്ങളും നടത്തുന്ന ന്യൂജെൻ ബൈക്കുകൾക്കെതിരെ നടപടി കടുപ്പിക്കാൻ വീണ്ടും മോട്ടർ വാഹന വകുപ്പ്. രൂപമാറ്റം വരുത്തുന്ന ന്യൂജെൻ ബൈക്കുകളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാകുന്നതായാണു കണ്ടെത്തൽ. സൈലൻസർ, ഹാൻഡിൽ, റിമ്മുകൾ, ടയർ എന്നിവയ്ക്കാണ് പ്രധാനമായും രൂപമാറ്റം വരുത്തുന്നത്. കാതടപ്പിക്കുന്ന ശബ്ദത്തോടെ ടൗണുകളിലൂടെ ചീറിപ്പായുന്നതിനിടെ സൈഡ് സ്റ്റാൻഡ് ചവിട്ടിത്താഴ്ത്തി റോഡിൽ ഉരച്ച് തീപ്പൊരി വിതറിപ്പായുന്നവരുമുണ്ട്.
രൂപമാറ്റം വരുത്തുന്ന സൈലൻസർ ഉപയോഗിക്കുന്നതോടെ ബൈക്കിന്റെ ശബ്ദം 125 മുതൽ 140 ഡെസിബെൽ വരെ എത്തും. ഹൃദ്രോഗികൾ, പ്രായമായവർ, ഗുരുതരരോഗമുള്ളവർ എന്നിവർക്ക് അമിത ശബ്ദം അപകടകരായേക്കാം. കമ്പനികൾ സ്ഥാപിക്കുന്ന സൈലൻസർ മാറ്റി കൂടുതൽ ശബ്ദമുള്ള സൈലൻസർ സ്ഥാപിക്കുമ്പോൾ കാർബൺ മോണോക്സൈഡ് കൂടുതലായി പുറംതള്ളും. ഇതും ഹാനികരമാണ്.
ബൈക്കുകളുടെ ഭാരം, നീളം എന്നിവയ്ക്കു ആനുപാതികമായാണ് ഹാൻഡിൽ സ്ഥാപിക്കുന്നത്. ഇതു മാറ്റുന്നത് അപകടത്തിന്റെ തീവ്രത വർധിപ്പിക്കും. ഇത്തരം ബൈക്കുകൾ സ്ഥിരമായി ഓടിക്കുന്നവർക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഭൂരിഭാഗം ന്യൂജെൻ ബൈക്കുകളുടെയും നമ്പർ പ്ലേറ്റ് മടക്കി വയ്ക്കാവുന്ന തരത്തിലാണ്. ഇത്തരം ലംഘനങ്ങളെല്ലാം പരിശോധനയിൽ കുടുങ്ങും.