‘ചോട്ടു’വിനെ കാണാതായിട്ട് 5 ദിവസം, വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞാൽ ഏത് വാഹനത്തിലും കയറും; ഡോഗ് സ്ക്വാഡും അന്വേഷണത്തിൽ
Mail This Article
ഓയൂർ ∙ യൂട്യൂബിൽ തരംഗമായ ചോട്ടു എന്ന നായയെ തേടിയുള്ള അന്വേഷണം 5 നാൾ പിന്നിടുമ്പോഴും ഒരു തുമ്പും കിട്ടാതെ അലയുകയാണ് വീട്ടുകാരും നാട്ടുകാരും. വെളിനല്ലൂർ പഞ്ചായത്തിലെ കരിങ്ങന്നൂർ ആറ്റൂർകോണം മുകളുവിള വീട്ടിൽ ദിലീപ്കുമാറിന്റെ ചോട്ടു എന്ന നായയെ ഞായർ പുലർച്ചെ കാണാതായത്. ചോട്ടു കിടന്നു ഉറങ്ങിയത് ദിലീപ്കുമാറിന്റെ മകനോടൊപ്പം ആണ്.
പുലർച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയില്ല. പ്രദേശം പരിചിതമാതിനാൽ അടുത്തു എവിടെ ഉണ്ടെങ്കിലും അവൻ എത്തുമെന്ന വിശ്വാസത്തിലാണ് വീട്ടുകാർ. ചോട്ടുവിനെ അറിയുന്ന ആര് വിളിച്ചാലും വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞാൽ ഏത് വാഹനത്തിലും കയറുമെന്ന് ദിലീപ്കുമാർ പറയുന്നു. ആ വിധത്തിൽ ആരെങ്കിലും കടത്തി കൊണ്ടു പോകാനുള്ള സാധ്യത തള്ളിക്കളയാനും കഴിയുന്നില്ല.
ഇന്നലെ ചോട്ടുവിനായുള്ള അന്വേഷണത്തിന്റെ ഭാഗമായി റൂറൽ പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ ‘പൈറോ’യും പൂയപ്പള്ളി പൊലീസും പരിസരമാകെ പരിശോധന നടത്തിയെങ്കിലും ഒരും തുമ്പും കിട്ടിയില്ല. പരിശോധനയ്ക്കു എത്തിയ പൈറോ വീടിന്റെ അടുത്തു നിന്ന് ഒന്നര കിലോമീറ്റർ ദൂരം വരെയുള്ള മമ്പുഴ ആറ്റിൻതീരം വരെ പോയിട്ട് തിരിച്ചു വന്നു.