കള്ളനോട്ട് സംഘത്തിലെ കണ്ണി പിടിയിൽ
Mail This Article
ചടയമംഗലം ∙ കടകളിൽ നിന്നു സാധനം വാങ്ങിയ ശേഷം വ്യാജ നോട്ട് നൽകി കടന്ന ആളെ ചടയമംഗലം പൊലീസ് പിടികൂടി. പത്തനാപുരം ആനക്കുഴി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദ് (58) ആണ് അറസ്റ്റിലായത്. ആയൂരിൽ ഒരു സ്ഥാപനത്തിൽ നിന്നു സാധനങ്ങൾ വാങ്ങിയതിന് ശേഷം 500 രൂപയുടെ നോട്ട് നൽകി. കടയുടമ സംശയം തോന്നി ചടയമംഗലം പൊലീസിനെ വിവരം അറിയിച്ചു. ഇൻസ്പെക്ടർ വി.ബിജു, എസ്ഐ എം.മോനിഷ് എന്നിവർ ഇയാൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നു.
എംസി നിലമേൽ മുരുക്കുമണിൽ വാഹനം തടഞ്ഞു. പ്രതിയെയും തൊണ്ടി മുതലും പിടിച്ചെടുത്തു. 11 അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ ഇയാളിൽ നിന്നു കണ്ടെത്തി. അന്തർ സംസ്ഥാന കള്ളനോട്ട് സംഘത്തിന്റെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ നിന്നു വ്യാജ നോട്ടുകൾ കൊണ്ടു വന്ന് സംസ്ഥാനത്തു വാഹനത്തിൽ സഞ്ചരിച്ചു സ്ഥാപന ഉടമകളെ കബളിപ്പിച്ചു പണം സമ്പാദിക്കുന്ന രീതിയാണ് തുടർന്ന് വന്നത്.
സമാനമായ കേസുകളിൽ ഇയാൾക്കെതിരെ കൊല്ലം, ചെങ്ങന്നൂർ, തൃപ്പുണിത്തുറ, തമിഴ്‌നാട്ടിലെ പൊള്ളാച്ചി സ്റ്റേഷനുകളിൽ കേസുണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എസ്ഐ പി.എം. പ്രിയ, സിപിഒമാരായ സനൽകുമാർ, അനീഷ്, പ്രഭാത്, അൻസിലാൽ, അജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.