ഉത്തർപ്രദേശിൽ നിന്ന് കാണാതായ പെൺകുട്ടിയെ യുവാവിനൊപ്പം നിലമേലിൽ കണ്ടെത്തി
Mail This Article
ചടയമംഗലം∙ഉത്തർപ്രദേശിൽ നിന്നു കാണാതായ 15 വയസ്സുകാരിയെ യുവാവിനൊപ്പം നിലമേലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം പൊലീസിന്റെ സഹായത്തോടെ ഉത്തർപ്രദേശ് പൊലീസാണ് പെൺകുട്ടിയെയും കൂടെ താമസിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശി സിയാദ് സുൽത്താനെയും (27 അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് ഉത്തർ പ്രദേശ് പൊലീസ് ചടയമംഗലത്ത് എത്തിയത്.
ചടയമംഗലം ഇൻസ്പെക്ടർ വി.ബിജു, എസ്.ഐ. എം.മോനിഷ് എന്നിവർ നിലമേൽ ബംഗ്ലാംകുന്നിൽ ഇവർ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. നിലമേലിൽ കടയിൽ ജീവനക്കാരനായി ജോലിയിൽ ആയിരുന്നു സിയാദ്. ബംഗ്ലാംകുന്നിൽ മുറി വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു സിയാദും പെൺകുട്ടിയും. പെൺകുട്ടിയെയും യുവാവിനെയും ഉത്തർപ്രദേശിലേക്കു കൊണ്ടു പോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ടു വന്നു പീഡിപ്പിച്ചതിന് സിയാദിന്റെ പേരിൽ ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്.