മണ്ണു ലോബി തറതോണ്ടി; നിലംപൊത്താറായി വീടുകൾ
Mail This Article
കൊട്ടാരക്കര∙ മണ്ണു ലോബി ചുവട് തോണ്ടി. മഴയിൽ നിന്ന് രക്ഷകാത്ത് ഉയർന്ന പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകൾ. ഈയിടെ പെയ്ത മഴയിൽ എംസി റോഡരികിലെ ഇരുപത് സെന്റോളം സ്ഥലത്തെ കുന്നിടിഞ്ഞ് വീണു. പരിസരത്തെ വീടുകൾ അപകടഭീഷണിയിലാണ്. ഒട്ടേറെ വീടുകൾ ഏതു നിമിഷവും നിലം പൊത്താം. മഴയുടെ കുത്തൊഴുക്കിൽ കുന്നുകളിൽ നിന്ന് ഒലിച്ചിറങ്ങിയ മണ്ണ് നിറഞ്ഞ് എംസി റോഡകരികിലെ ഓടകളും നിറഞ്ഞു. ചെറിയൊരു മഴയിലും എംസി റോഡിൽ വെള്ളക്കെട്ടാണ്. പല മേഖലകളിലും അപകടസാധ്യത ഉണ്ട്. പഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗവും മണ്ണ് ലോബിയും തമ്മിലുള്ള കൂട്ടുകെട്ട് പരിസ്ഥിതിയെ തകിടം മറിച്ചതായാണ് പരാതി.
തദ്ദേശ സ്ഥാപനങ്ങൾ നൽകിയ ഡവലപ്മെന്റ് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ അറുനൂറോളം പാസുകളാണ് സമീപകാലത്ത് ജിയോളജി വകുപ്പ് നൽകിയത്. കുന്നിടിച്ച് മണ്ണ് കടത്താനായിരുന്നു മിക്ക പാസുകളും. പഞ്ചായത്തുകൾ നൽകിയ ഡവലപ്മെന്റ് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ എണ്ണൂറോളം പാസുകൾ ഇനിയും നൽകാനാണ് ജില്ലാ അധികൃതരുടെ തീരുമാനം. മൈലത്ത് രണ്ട് കുന്നുകളാണ് സമീപകാലത്ത് ഇടിച്ചു നിരത്തിയത്. ഒട്ടേറെ വീടുകൾ അപകട ഭീഷണിയിലാണ്. എംസി റോഡിൽ കൊട്ടാരക്കര മുതൽ നിലമേൽ വരെ സഞ്ചരിച്ചാൽ തകർന്നുവീഴാറായ വീടുകളുടെ നേർചിത്രം കാണാം.
വീട് വയ്ക്കാൻ നൽകുന്ന പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം നൽകുന്ന ഡവലപ്മെന്റ് പെർമിറ്റുകളുടെ വിവരങ്ങൾ കഴിഞ്ഞ താലൂക്ക് വികസനസമിതിയിൽ ജിയോളജിസ്റ്റ് നൽകിയിരുന്നു. വീട് വയ്ക്കാൻ ആവശ്യമായ സ്ഥലത്ത് നിന്നും നീക്കേണ്ട മണ്ണിന്റെ പത്തിരട്ടിവരെ നീക്കാനാണ് പഞ്ചായത്ത് അധികൃതർ പെർമിറ്റ് നൽകുന്നത്. കൈക്കൂലിയും രാഷ്ട്രീയ സമ്മർദവും നൽകിയാണ് മണ്ണ് ലോബി പെർമിറ്റ് നേടുന്നതെന്നാണ് പരാതി. പൊലീസ്, റവന്യു, മോട്ടർവാഹന വകുപ്പ് അധികൃതർക്കും മണ്ണെടുപ്പ് തടയാൻ അധികാരം ഉണ്ട്. കർശനമായ വ്യവസ്ഥകൾ ഉണ്ടെങ്കിലും നടപ്പാക്കുന്നില്ല.