വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തെ മഴയത്തു നിർത്തരുത്!; കംപ്യൂട്ടറുകളും പ്രിന്ററുകളും കേടായി
Mail This Article
കൊല്ലം ∙ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ചോർന്നൊലിക്കുകയാണു തേവള്ളിയിലെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം. വെള്ളം വീണ് ഓഫിസിലെ 4 കംപ്യൂട്ടറുകളും ഏതാനും പ്രിന്ററുകളും കേടായതായി സൂചനയുണ്ട്. പെൻഷൻ സെക‍്ഷനിൽ അലമാരകളുടെ മുകളിൽ ബക്കറ്റുകൾ സ്ഥാപിച്ചാണു ജീവനക്കാർ ഫയലുകളിലും കംപ്യൂട്ടറുകളിലും വെള്ളം വീഴുന്നതു തടയുന്നത്. വൈകിട്ട് ഓഫിസ് പൂട്ടിപ്പോകുമ്പോൾ ഫയലുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൂടി വച്ചിട്ടു പോകേണ്ട ഗതികേടിലാണു ജീവനക്കാർ.
ഓട് മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസിൽ 97 പേരാണു ജോലി ചെയ്യുന്നത്. ഒട്ടേറെ തവണ പൊതുമരാമത്ത് അധികൃതർക്കു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നു ജീവനക്കാർ പറയുന്നു. മഴ ശക്തമായാൽ ഓഫിസിനകത്തു തറയിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ജില്ലയിലെ അധ്യാപകരുടെയും വിരമിച്ച വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെയും പെൻഷനും പ്രൊവിഡന്റ് ഫണ്ടും സ്കൂളുകളുടെ നടത്തിപ്പു കാര്യങ്ങളും തീരുമാനിക്കുന്ന ഡിഡിഇ ഓഫിസിലെ ചോർച്ച കാരണം കംപ്യൂട്ടറുകൾ കേടാകുന്നത് ഓഫിസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണു ജീവനക്കാർ.