പ്രതിഷേധം മറികടന്ന് ബീച്ചിലെ കടകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു പൊളിച്ചുനീക്കി
Mail This Article
കൊല്ലം ∙ ബീച്ചിലെ കടകൾ കോർപറേഷൻ പൊളിച്ചുനീക്കി. സാധനങ്ങൾ മാറ്റാൻ അവസരം നൽകാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കടകളും സാധനങ്ങളും തകർത്തതിനെതിരെ സ്ത്രീകൾ ഉൾപ്പെടെയുള്ള കച്ചവടക്കാർ രംഗത്തെത്തുകയും പൊളിക്കുന്നതു തടയുകയും ചെയ്തു. കൂടുതൽ പൊലീസ് എത്തുകയും സാധനങ്ങൾ മാറ്റാൻ അവസരം നൽകുകയും ചെയ്തശേഷം മുഴുവൻ കടകളും നീക്കി. കൊച്ചുപിലാംമൂട്ടിൽ നിന്നു തുറമുഖത്തേക്കുള്ള റോഡിന്റെ പാർശ്വഭാഗത്ത്, ബീച്ചിലെ കടകളാണു രാവിലെ പൊളിച്ചു തുടങ്ങിയത്. കച്ചവടം തുടങ്ങുന്നതിനു മുൻപേ എത്തിയ ഉദ്യോഗസ്ഥർ മണ്ണുമാന്തി ഉപയോഗിച്ചു സാധനങ്ങൾ ഉൾപ്പെടെ കടകൾ തകർത്തു. സാധനങ്ങൾ കോർപറേഷന്റെ ലോറിയിൽ കയറ്റി. സ്ത്രീകൾ ഉൾപ്പെടെയുള്ള കച്ചവടക്കാർ മറ്റു കടകൾ പൊളിക്കുന്നതു തടഞ്ഞു.
സാധനങ്ങൾ മാറ്റാൻ 5 മിനിറ്റു പോലും അവസരം നൽകാതെയാണു പൊളിക്കുന്നത് എന്നാരോപിച്ചാണു തടഞ്ഞത്. സമീപത്തു വൻകിടക്കാർ അനധികൃത നിർമാണം നടത്തി വ്യാപാരം നടത്തുന്നെങ്കിലും അതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും കച്ചവടക്കാർ ആരോപിച്ചു. ഈസ്റ്റ് സിഐ ആർ. രതീഷിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി. കടകളിലെ സാധനങ്ങൾ മാറ്റാനും കടകൾ പൊളിച്ചുനീക്കാനും അവസരം നൽകി. തുടർന്നു മറ്റു കച്ചവടക്കാർ സാധനങ്ങൾ മാറ്റുകയും നിർമാണസാമഗ്രികൾ അഴിച്ചുമാറ്റുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ബീച്ചിലെ കച്ചവടക്കാരുടെ യോഗം മേയർ വിളിച്ചു ചേർത്തിരുന്നു.
കച്ചവടക്കാർക്കു പ്രത്യേക മേഖല തിരിച്ചു ബങ്കുകൾ അനുവദിക്കുമെന്നും മണൽപരപ്പിലെ വ്യാപാരം അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. പാചക വാതക സിലിണ്ടർ ഉപയോഗിച്ചു പാചകം ചെയ്യുന്നതും പ്ലാസ്റ്റിക് ഉപയോഗവും നിരോധിക്കുകയും ഉണ്ടായി. ഈയിടെ കടയ്ക്കു തീപിടിച്ചതിനെ തുടർന്നാണു പാചക വാതകം ഉപയോഗിക്കുന്നതു നിരോധിച്ചത്. പകരം സംവിധാനം ഒരുക്കാതെയും സാധനങ്ങൾ മാറ്റാൻ അവസരം നൽകാതെയും കടകൾ പൊളിച്ചു നീക്കുകയായിരുന്നു എന്നു കച്ചവടക്കാർ പരാതിപ്പെട്ടു. കടകൾ എന്ന് ഒഴിയണമെന്നു യോഗത്തിൽ നിർദേശം നൽകിയിരുന്നില്ലെന്നും അവർ പറഞ്ഞു.