അന്ത്യാഞ്ജലി അർപ്പിക്കാൻ ഒട്ടേറെപ്പേരെത്തി; നോവിന്റെ ഈണമായി ഇടവ ബഷീർ മടങ്ങി
Mail This Article
കൊല്ലം ∙ പാതിയിൽ പാടിനിർത്തിയ നൊമ്പരഗാനം പോലെ ഗായകൻ ഇടവ ബഷീർ യാത്രയായി. കഴിഞ്ഞദിവസം ആലപ്പുഴയിലെ ഗാനമേള വേദിയിൽ പാടുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച ബഷീറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെപ്പേരെത്തി. മൃതദേഹം ശനിയാഴ്ച അർധരാത്രിയോടെ കടപ്പാക്കട പ്രതിഭാ ജംക്‌ഷനു സമീപം വൃന്ദാവൻ നഗറിലെ ‘സംഗീതാലയം’ വീട്ടിൽ എത്തിച്ചിരുന്നു.
വൈകിട്ടു കടപ്പാക്കട സ്പോർട്സ് ക്ലബ്ബിലും പൊതുദർശനത്തിനു വച്ചു. ഏതാനും ദിവസം മുൻപ് ഇവിടെയായിരുന്നു ബഷീറിന്റെ കൊല്ലത്തെ അവസാന സംഗീത പരിപാടി നടത്തിയതും. വൈകിട്ടു നാലോടെ മൃതദേഹം കിളികൊല്ലൂർ മുസ്‍ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ ഖബറടക്കി. തുടർന്നു സംഗീതാലയത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
എൻ.കെ.പ്രേമചന്ദ്രൻ എംപി, മേയർ പ്രസന്ന ഏണസ്റ്റ്, ഡപ്യൂട്ടി മേയർ കൊല്ലം മധു, വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ, സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, മുൻമന്ത്രി മുല്ലക്കര രത്നാകരൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. കേരള മ്യുസിഷ്യൻസ് ആൻഡ് ടെക്നിഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന ബഷീറിന് അന്ത്യാഞ്ജലിയേകാൻ സംഘടനയുടെ നൂറുകണക്കിനു പ്രവർത്തകരെത്തി.