തെന്മല ഇക്കോടൂറിസത്തിലും പാലരുവിയിലും തിരക്കേറി
Mail This Article
തെന്മല∙ വെള്ളമില്ലാത്ത കുറ്റാലത്തെ ഒഴിവാക്കി തമിഴ്സഞ്ചാരികൾ കേരളത്തിലേക്ക്; പാലരുവി, തെന്മല ഇക്കോടൂറിസം എന്നിവടങ്ങളിൽ സഞ്ചാരികളുടെ തിരക്കേറുന്നു. ജൂൺ ഒന്നിന് കുറ്റാലം സാറൽസീസൺ ആരംഭിച്ചിട്ടും മഴയില്ലാത്തത് സഞ്ചാരികളെ നിരാശരാക്കുകയാണ്. മഴയില്ലാതായതോടെ കുറ്റാലത്ത് തല നനയ്ക്കാൻ പോലും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട ഗതികേടിലാണ് ടൂറിസ്റ്റുകൾ. ഇതോടെ തെങ്കാശിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള പാലരുവിയിലേക്ക് സഞ്ചാരികൾ കൂട്ടമായി എത്താൻ തുടങ്ങി.
പാലരുവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കുളിക്കാൻ ഒരു നിയന്ത്രണവുമില്ല. രാവിലെ എത്തിയാൽ ശരീരം കുളിർക്കെ കുളിച്ചിട്ട് വൈകിട്ട് മടങ്ങിയാൽ മതിയാകും.പാലരുവിയിൽ എത്തുന്നവർ തെന്മല ഇക്കോടൂറിസം, ശെന്തുരുണി ഇക്കോടൂറിസം, തെന്മല പരപ്പാർ ഡാം എന്നിവിടങ്ങളും സന്ദർശിച്ചിട്ടാണ് മടങ്ങുന്നത്. പരപ്പാർ തടാകത്തിലെ ബോട്ട് സവാരിയും കുട്ടവഞ്ചി സവാരിയും തമിഴർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള സഞ്ചാരികളും കിഴക്കൻമേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്. സഞ്ചാരികളുടെ തിരക്കു വർധിച്ചതോടെ കർണാടകയിലെ ഹൊഗനക്കലിൽ നിന്ന് 6 കുട്ടവഞ്ചി കൂടി ശെന്തുരുണി ഇക്കോടൂറിസം എത്തിച്ചിട്ടുണ്ട്. കോന്നിയിലെ അടവി ടൂറിസ്റ്റ് കേന്ദ്രം കഴിഞ്ഞാൽ തെന്മലയിൽ മാത്രമാണ് കുട്ടവഞ്ചി സവാരി നടത്തുന്നത്.